ന്യൂഡൽഹിL പ്രധാനമന്ത്രി നരേന്ദ്രമോഡി വിഭാവനം ചെയ്ത ‘പിഎം കിസാൻ’ പദ്ധതി പ്രകാരം കർഷകർക്ക് നൽകിയ 6000 രൂപ തിരിച്ചുവാങ്ങുന്നു. രാജ്യത്തെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് നൽകിയ തുക തിരിച്ചുപിടിക്കാൻ കേന്ദ്രം നീക്കം തുടങ്ങിയെന്നാണ് റിപ്പോർട്ട്.
‘പിഎം കിസാൻ’ പദ്ധതി പ്രകാരം കർഷകർക്ക് നൽകിയ 6000 രൂപ 15 ദിവസത്തിനകം തിരികെ അടയ്ക്കണമെന്നാശ്യപ്പെട്ട് കർഷകർക്ക് നോട്ടീസ് ലഭിച്ചു. കോട്ടയം പള്ളിക്കത്തോട്ടിൽമാത്രം നൂറിലധികം കർഷകർക്ക് നോട്ടീസ് ലഭിച്ചുവെന്നാണ് വിവരം. വാങ്ങിയ ആനുകൂല്യം തിരികെ അടയ്ക്കണമെന്നും വീഴ്ചവരുത്തുന്നത് നിയമക്കുരുക്കുകൾ ഉണ്ടാകുമെന്നും നോട്ടീസിൽ പറയുന്നു.
നിരവധി കാരണങ്ങൾ ചൂണ്ടിക്കാണിച്ചാണ് പണം തിരികെ വാങ്ങാൻ കേന്ദ്രത്തിന്റെ നീക്കം. സ്വന്തം പേരിൽ സ്ഥലം ഇല്ലെന്നും ആദായ നികുതി അടയ്ക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയൊക്കെയാണ് കർഷകർക്ക് കത്ത് ലഭിച്ചിരിക്കുന്നത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കൃഷിവകുപ്പ് മുഖേന അറിയിപ്പ് നൽകുന്നത്.
ബിജെപി സർക്കാർ 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ആദ്യ ഗഡുവായ 2000 രൂപ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. തുടർന്നും രണ്ടും മൂന്നും ഗഡു ചില കർഷകർക്ക് ലഭിച്ചിരുന്നു. മൂന്ന് സെന്റ് സ്ഥലം കൃഷിചെയ്യാൻ വേണമെന്നതായിരുന്നു പണം ലഭിക്കാൻ നിശ്ചയിച്ച യോഗ്യത. ഇതനുസരിച്ച് കരംകെട്ടിയ രസീത്, ആധാർ, റേഷൻകാർഡ്, തിരിച്ചറിയൽ കാർഡ് എന്നിവയും പരിശോധിച്ച് കേന്ദ്ര കൃഷി മന്ത്രാലയം കർഷകരുടെ അക്കൗണ്ടുകളിൽ തുക നിക്ഷേപിക്കുകയായിരുന്നു.
ഇപ്പോഴിതാ, അക്കൗണ്ടുകളിലെത്തിയ തുക കർഷകൻ ചെലവഴിച്ചു കഴിഞ്ഞപ്പോൾ കർഷകർക്ക് പലകാരണത്താൽ അർഹതയില്ലെന്ന് കാണിച്ച് നോട്ടീസ് ലഭിച്ചിരിക്കുകയാണ്.