ബാങ്ക് വിളിച്ചു, പ്രസംഗം നിര്‍ത്തി മൗനം പാലിച്ച് രാഹുല്‍ ഗാന്ധി

തൃത്താല: പള്ളിയില്‍ നിന്ന് ബാങ്കു വിളി കേട്ടയുടനെ പ്രസംഗം നിര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. തൃത്താലയില്‍ വിടി ബല്‍റാം എംഎല്‍എയ്ക്ക് വേണ്ടിയുള്ള പ്രചാരണ പരിപാടിക്കിടെയായിരുന്നു സംഭവം.

ബാങ്ക് വിളിച്ച വേളയില്‍ പരിഭാഷകന്‍ കൂടിയായ ബല്‍റാം രാഹുലിനെ തൊട്ടുവിളിച്ച് അറിയിക്കുകയായിരുന്നു. ഉടന്‍ രാഹുല്‍ പ്രസംഗം നിര്‍ത്തി. ബാങ്ക് കഴിഞ്ഞ ശേഷമാണ് രാഹുല്‍ പ്രസംഗം തുടര്‍ന്നത്.

പ്രസംഗത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശമാണ് രാഹുല്‍ ഉന്നയിച്ചത്. ഇരു സര്‍ക്കാറും സമ്പദ് വ്യവസ്ഥയെ തകിടം മറിച്ചുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘ഇന്ധനമില്ലെങ്കില്‍ മുഖ്യമന്ത്രിയുടെ കാറും ഓടില്ല. ആക്സിലറേറ്റര്‍ ചവിട്ടിയിട്ടും കാര്യമില്ല. എന്താണ് സംഭവിച്ചത് എന്ന് കാള്‍മാക്സിന്റെ പുസ്തകം നോക്കിയിട്ടും പരിഹാരമുണ്ടാകില്ല. ആ പുസ്തകങ്ങളില്‍ നിന്ന് ഉത്തരങ്ങള്‍ കണ്ടെത്താനാകില്ല. എന്നാല്‍ യുഡിഎഫിന് ഉത്തരങ്ങളുണ്ട്.

എങ്ങനെയാണ് സമ്പദ് വ്യവസ്ഥ ചലിപ്പിക്കേണ്ടത് എന്ന് യുഡിഎഫിന് അറിയാം. അതിന്റെ ഉത്തരമാണ് പ്രതിമാസം ആറായിരം രൂപ ദരിദ്രരുടെ ബാങ്ക് അക്കൗണ്ടിലെത്തുന്ന ന്യായ് പദ്ധതി’ – അദ്ദേഹം പറഞ്ഞു.

‘ക്ഷേമപെന്‍ഷന്‍ മുവ്വായിരമാക്കി ഉയര്‍ത്തും. കാര്‍ഷിക വിളകളുടെ താങ്ങുവില ഉയര്‍ത്തും. കേരളം മുന്നോട്ടു പോകും. കേരളത്തില്‍ ഒരുപാട് പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകളുണ്ട്. എന്നാല്‍ അതിലൊന്നുമില്ല. അവര്‍ക്ക് ആശങ്കയുണ്ട്. ആ ആശങ്ക ഒറ്റയടിക്ക് പരിഹരിക്കാന്‍ ന്യായ് പദ്ധതിക്കാകും’- അദ്ദേഹം ചൂണ്ടിക്കാട്ടി.

ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുക എന്നതാണ് കേരളം നേടുന്ന വലിയ വെല്ലുവിളി. ആറു മാസത്തിനുള്ളില്‍ തൊഴില്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്കാകും. കോണ്‍ഗ്രസിന്റെ 55 ശതമാനം സ്ഥാനാര്‍ത്ഥികളും യുവാക്കളാണ്. ബല്‍റാം അതിന്റെ പ്രതിനിധിയാണ്. ഭാവിയെ കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്- രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version