ആലപ്പുഴ: വനിത വോട്ടവീണ്ടും പ്രകോപന പ്രസംഗവുമായി എൻഡിഎ സ്ഥാനാർത്ഥി സന്ദീപ് വചസ്പതി. കേരളത്തിലെ പെൺകുട്ടികളെ മുസ്ലീം ക്രിസ്ത്യൻ യുവാക്കൾ പ്രേമിച്ച് സിറിയയിൽ കൊണ്ടുപോവുകയാണെന്നും അവിടെ അവരെ ലൈംഗീകമായി ഉപയോഗിച്ച് തീവ്രവാദികളുടെ എണ്ണം കൂട്ടുകയാണെന്നുമാണ് സന്ദീപിന്റെ വാക്കുകൾ.
ഇത് സർക്കാർ തടയുന്നില്ല പകരം മതേതരത്വം പറഞ്ഞ് പ്രതിരോധിക്കുകയാണെന്നും സന്ദീപ് ആരോപിച്ചു. പകരം ഇത്തരം പ്രവർത്തികൾ തടയാൻ ബിജെപിക്ക് ഒരു വോട്ട് എന്നും സന്ദീപ് ആവശ്യപ്പെടുന്നു. സന്ദീപിന്റെ വർഗീയ പരാമർശങ്ങൾക്ക് എതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്.
ആലപ്പുഴ പുന്നപ്ര വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി വിവാദമുണ്ടാക്കിയതിന് പിന്നാലെയാണ് സന്ദീപ് വചസ്പതി വനിതാ തൊഴിലാളികൾക്ക് ഇടയിൽ നിന്നും വോട്ട് തേടി സംസാരിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിരിക്കുന്നത്.
സന്ദീപ് വീഡിയോയിൽ പറയുന്നതിങ്ങനെ: ‘നമ്മുടെ പെൺകുട്ടികളുടെ അവസ്ഥ നിങ്ങൾ ചിന്തിച്ചോ. ഒരു ഹിന്ദു പെൺകുട്ടി മുസ്ലീം പെൺകുട്ടിയെ പ്രേമിക്കുന്നതിനൊന്നും ഞങ്ങൾ എതിരല്ല. ക്രിസ്ത്യാനിയേയും പ്രേമിക്കാം. ആർക്കും ആരേയും പ്രേമിക്കാം. പക്ഷെ മാന്യമായി ജീവിക്കണം. എന്നാൽ ഇവിടെ ചെയ്യുന്നത് എന്താ. നമ്മുടെ പെൺകുഞ്ഞുങ്ങളെ പ്രേമിച്ച് സിറിയയിൽ കൊണ്ട് പോവുകയാണ്. എന്തിനാണ് സിറിയയിൽ കൊണ്ട് പോകുന്നത്. അറുപത് പേരുടെ ഭാര്യയൊക്കെയായിട്ടാണ് പെൺകുഞ്ഞുങ്ങളെ ഉപയോഗിക്കുന്നത്. തീവ്രവാദികളാണ്. തീവ്രവാദികളുടെ എണ്ണം കൂട്ടാൻ പ്രസവിച്ച് കൂട്ടുകയാണ്. അതിന് നമ്മുടെ പെൺകുഞ്ഞുങ്ങളെ കൊണ്ട് പോവുകയാണ്. ഇത് ആരാ തടയേണ്ടത്. നമ്മുടെ സർക്കാർ എന്താ ചെയ്യേണ്ടത്. പറഞ്ഞാൽ പറയുന്നത് മതേതരത്വത്തെ കുറിച്ചാണ്. അത് നമ്മുടെ ബാധ്യതയാണ്. ഇങ്ങോട്ട് എന്ത് വേണേയും ആവാം. അങ്ങോട്ട് ചോദിച്ചാൽ മതേതരത്വം ആണ്. ഇതൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. അതുകൊണ്ട് നിങ്ങൾ നോക്കി വോട്ട് ചെയ്യണം. ഇപ്പോൾ ഒരു ഷോക്ക് കൊടുത്തില്ലെങ്കിൽ നമ്മുടെ നാട് നശിച്ച് പോകും. അതുകൊണ്ടാണ് ബിജെപിക്ക് വോട്ട് ചെയ്യണം എന്ന് പറയുന്നത്.’