പത്രിക തള്ളിയ സംഭവം: ഹൈക്കോടതി വിധി അനുകൂലമല്ലെങ്കില്‍ വോട്ട് ആര്‍ക്ക് നല്‍കണമെന്ന് വോട്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കും;

തിരുവനന്തപുരം: തലശ്ശേരിയിലും, ഗുരുവായൂരിലും ബിജെപി സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തള്ളിയതില്‍ പ്രതികരണവുമായി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

തലശ്ശേരി, ഗുരുവായൂര്‍, ദേവികുളം മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദേശപത്രിക തള്ളിയത് പോരായ്മ തന്നെയാണെന്ന് സുരേന്ദ്രന്‍ സമ്മതിച്ചു. ഹൈക്കോടതി വിധി അനുകൂലമല്ലെങ്കില്‍ ബിജെപി വോട്ടര്‍മാരുടെ വോട്ട് ആര്‍ക്കാണ് എന്നത് തീരുമാനിച്ച് പാര്‍ട്ടി വോട്ടര്‍മാര്‍ക്ക് ആ നിര്‍ദേശം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വളരെ വിവേചനപരമായിട്ടാണ് ഇങ്ങനെയൊരു സംഭവം നടന്നിരിക്കുന്നത്. സാധാരണഗതിയില്‍ നോമിനേഷനില്‍ അപാകതയുണ്ടെങ്കില്‍ അത് പരിശോധിച്ച് നോട്ടീസ് നല്‍കേണ്ടതാണ്. ഇവിടെ അതൊന്നും സംഭവിച്ചിട്ടില്ല. നാമനിര്‍ദേശം തള്ളിയത് പോരായ്മ തന്നെയാണ്. അത് എങ്ങനെ സംഭവിച്ചുവെന്നത് ഞങ്ങള്‍ പരിശോധിക്കും.

കോടതി വിധി അനുകൂലമല്ലെങ്കില്‍ ഞങ്ങളെ പിന്തുണയ്ക്കുന്ന വോട്ടര്‍മാരുടെ കാര്യമെന്താണെന്ന് ഞങ്ങള്‍ തീരുമാനിച്ച് വോട്ടര്‍മാര്‍ക്ക് ആ സന്ദേശം നല്‍കും, സുരേന്ദ്രന്‍ പറഞ്ഞു.

താന്‍ ഉപയോഗിക്കുന്ന ഹെലികോപ്റ്റര്‍ സര്‍ക്കാരിന്റെ ചെലവില്‍ അല്ലാത്തതുകൊണ്ട് തന്നെ അതുമായി ബന്ധപ്പെട്ട് ഉയരുന്ന പരിഹാസത്തിന് പ്രസക്തിയില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ശബരിമല വിഷയം അത്ര പെട്ടെന്ന് അണയുന്നതല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തലശ്ശേരിയിലും ഗുരുവായൂരിലും, ദേവീകുളത്തും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശം തള്ളിയിരുന്നു. ഇതിനെതിരെ ബിജെപി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

ഫോം എ, ഫോം ബി എന്നിവ ഇല്ലാത്തത് പത്രിക തള്ളാനുള്ള കാരണം അല്ലെന്നും നിര്‍ബന്ധമാക്കേണ്ടത് ഫോം 26 മാത്രമാണെന്നും ഹര്‍ജിയില്‍ പറയുന്നു. പത്രിക തള്ളിയ റിട്ടേണിങ് ഓഫീസറുടെ ഉത്തരവ് പിന്‍വലിക്കണമെന്നും പത്രിക സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

Exit mobile version