എല്ലൊടിയാനും ആയുസ്സൊടുക്കാനും തീരുമാനിച്ചിട്ട് തന്നെയാണ് ചെങ്കൊടിയുമായി തെരുവിലേക്ക് ഇറങ്ങിയത്: ആക്രമണത്തിന് പിന്നാലെ ബേബി ജോൺ

തൃശ്ശൂർ: തൃശ്ശൂരിലെ പ്രസംഗവേദിയിൽ വെച്ച് ആക്രമിക്കപ്പെട്ടതിന് പിന്നാലെ ഉറച്ച വീക്കുകളുമായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ. തള്ള് കൊള്ളാനും എല്ലൊടിയാനും ആയുസ്സൊടുക്കാനും തീരുമാനിച്ചിട്ട് തന്നെയാണ് ചെങ്കൊടിയുമായി തെരുവിലേക്ക് ഇറങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയെ ഇതുകൊണ്ടൊന്നും തടയാൻ സാധിക്കില്ലെന്നും ബേബി ജോൺ പ്രസംഗത്തിനിടെ പറഞ്ഞു.

തൃശൂരിൽ നടന്ന എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കവേ വേദിയിൽ അതിക്രമിച്ച കയറിയ യുവാവ് ബേബി ജോണിനെ തള്ളിയിട്ടിരുന്നു.

വഞ്ചനയുടെ പൊറാട്ട് നാടകക്കളികളിലൂടെ ഇന്നലെകളിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മുന്നേറ്റത്തെ തടഞ്ഞുവെച്ച ഭൂതകാല ചരിത്രം മലയാളികളുടെ മനസിൽ ഇന്നും പൊള്ളുന്ന ഓർമയായി ശേഷിക്കുന്നു. ആർഎസ്എസും ബിജെപിയും കോൺഗ്രസും തമ്മിൽ എന്തെന്ത് വോട്ടുകച്ചവട കരാറുകളിൽ ഒപ്പുവെച്ചാലും മലയാളക്കരയുടെ താത്പര്യങ്ങൾ സംരക്ഷിക്കണമെന്ന് ചിന്തിക്കുന്ന മനുഷ്യൻ ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ചയ്ക്ക് വേണ്ടി നിശ്ചയദാർഢ്യത്തോടെ വിധിയെഴുതുന്ന തിരഞ്ഞെടുപ്പാണ് ഏപ്രിൽ ആറിന് കേരളത്തിൽ നടക്കാൻ പോകുന്നത്. അപ്രതിരോധ്യമായ ആ മുന്നേറ്റത്തെ തടയാൻ ആ എല്ലിൻ കൊട്ടാടി മനുഷ്യനെ പ്രസംഗ പീഠത്തിൽ നിന്ന് തള്ളിയിട്ടതുകൊണ്ടുമാത്രം സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

ബേബി ജോണിനെ ആക്രമിച്ചയാളെ വേദിയിലുണ്ടായിരുന്ന മന്ത്രി വിഎസ് സുനിൽകുമാറും മറ്റ് നേതാക്കളും റെഡ് വൊളന്റിയർമാരും ചേർന്ന് പിടികൂടി വേദിക്ക് പുറത്തിറക്കുകയായിരുന്നു. പിന്നീട് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

Exit mobile version