തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബിജെപിയ്ക്ക് തിരിച്ചടി: ഹരിദാസന്റെയും നിവേദിതയുടെയും ധനലക്ഷ്മിയുടെയും പത്രിക തള്ളി, ഡമ്മി സ്ഥാനാര്‍ത്ഥികളുമില്ല

കണ്ണൂര്‍: തലശേരിയിലും ഗുരുവായൂരിലും ദേവികുളത്തും ബിജെപിയ്ക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല. ബിജെപി സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശപത്രിക തള്ളിയതോടെയാണ് സ്ഥാനാര്‍ത്ഥിയില്ലാത്ത അവസ്ഥയുണ്ടായത്.

തലശേരിയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ എന്‍ ഹരിദാസന്റെ പത്രിക തള്ളിയിരുന്നു. ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രികയും സ്വീകരിച്ചിരുന്നില്ല. ബിജെപി കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ് എന്‍ ഹരിദാസ്.

പത്രികയ്‌ക്കൊപ്പം നല്‍കാനുള്ള ഫോം (എ) കൊടുക്കാതിരുന്നതിനെ തുടര്‍ന്നാണ് പത്രിക തള്ളിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി 22,125 വോട്ട് നേടിയ മണ്ഡലമാണ് തലശ്ശേരി.

ഗുരുവായൂരില്‍ അഡ്വ.നിവേദിതയുടെ പത്രികയാണ് തള്ളിയത്. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷയാണ് നിവേദിത. സത്യവാങ്മൂലത്തില്‍ സംസ്ഥാന അധ്യക്ഷന്റെ പേരില്ലാത്തതാണ് ഇവിടെ എന്‍ഡിഎയ്ക്ക് ഡമ്മി സ്ഥാനാര്‍ഥിയില്ല.

ദേവികുളത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെയും പത്രിക തള്ളിയിരുന്നു. എഐഡിഎംകെ സ്ഥാനാര്‍ത്ഥി ആര്‍എം ധനലക്ഷ്മിയുടെ പത്രികയാണ് തള്ളിയത്. ഫോം 26 പൂര്‍ണ്ണമായും പൂരിപ്പിച്ചിട്ടില്ലെന്ന് ദേവികുളം സബ് കളക്ടര്‍ പറഞ്ഞു.

ഡമ്മി സ്ഥാനാര്‍ത്ഥിയുടെയും പത്രിക തള്ളി. ഇതോടെ മണ്ഡലത്തില്‍ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയുണ്ടാവില്ല. ഏതെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ എന്‍ഡിഎ പിന്തുണക്കുമോ എന്നത് ഇപ്പോള്‍ വ്യക്തമല്ല.

എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ എന്‍ഡിഎ വോട്ടുകള്‍ എവിടേക്ക് എന്നത് ഒരു ചോദ്യമായി ഉയരും. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ് രാജേന്ദ്രന്‍ 6232 വോട്ടുകള്‍ക്കാണ് വിജയിച്ചത്. അതിന് മുമ്പ് 4078 വോട്ടുകള്‍ക്കും. അത് കൊണ്ട് തന്നെ എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥിയില്ലെങ്കില്‍ എന്‍ഡിഎ വോട്ടുകള്‍ ആര്‍ക്കെന്നത് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവും.

Exit mobile version