വോട്ടിംഗ് മെഷീന്‍ മോഷ്ടിച്ചതല്ല: പോളിങ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ സഹായിച്ചതാണ്; ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പാല്‍

അസം: വോട്ടിംഗ് മെഷീന്‍ മോഷ്ടിച്ചുവെന്ന ആരോപണം നിഷേധിച്ച് അസമിലെ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണേന്ദു പാല്‍. താനും തന്റെ ഡ്രൈവറും പോളിങ് ഉദ്യോഗസ്ഥര്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ സഹായിച്ചതാണെന്നും കൃഷ്ണേന്ദു പാല്‍ പറഞ്ഞു.

‘എന്റെ ഡ്രൈവര്‍ കാറിലായിരുന്നു. പോളിങ് ഉദ്യോഗസ്ഥര്‍ സഹായം ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം സഹായിച്ചു. ഞാന്‍ ബിജെപി സ്ഥാനാര്‍ഥി ആണെന്ന് കാണിക്കുന്ന പാസ് എന്റെ കാറില്‍ പതിച്ചിരുന്നു. പോളിംഗ് ഉദ്യോഗസ്ഥര്‍ അതിനെ കുറിച്ച് ബോധവാന്മാരായിരുന്നോ എന്നെനിക്കറിയില്ല. ഞങ്ങള്‍ അവരെ സഹായിച്ചു.’- അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. വോട്ടെടുപ്പ് നടന്ന ബൂത്തില്‍ റീപോളിംഗ് നടത്താനാണ് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം. രാധബാരി മണ്ഡലത്തിലെ 149ാം നമ്പര്‍ ബൂത്തിലാണ് റീപോളിങ് നടത്തുക.

രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാര്‍കണ്ടി എംഎല്‍എ കൃഷ്‌ണേന്ദു പാലിന്റെ വാഹനത്തില്‍ നിന്ന് വോട്ടിങ് മെഷീന്‍ കണ്ടെടുത്തത്. ജനങ്ങള്‍ വാഹനം തടയുകയും ഇവിഎം കണ്ടെടുക്കുകയുമായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു.

Exit mobile version