പുന്നപ്ര- വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി; പരാതി നല്‍കി സിപിഐ

ആലപ്പുഴ: പുന്നപ്ര- വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി ബിജെപി സ്ഥാനാര്‍ഥി. ആലപ്പുഴയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതിയാണ് പുന്നപ്ര വയലാര്‍ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പാണ് ഇദ്ദേഹം രക്തസാക്ഷി മണ്ഡപത്തിലെത്തിയത്. ഭാരത് മാതാ കീ ജയ് മുദ്രാവാക്യം വിളിച്ച ശേഷമായിരുന്നു പുഷ്പാര്‍ച്ചന.

ഈ നാടിന് വേണ്ടി ബലിദാനികളായ സാധാരണക്കാരാണ് ഇവിടെ അന്തിയുറങ്ങുന്നത്. ഇവിടെ ഉയരേണ്ടത് വഞ്ചനയുടെ സ്മാരകമാണെന്നും പുഷ്പാര്‍ച്ചനയ്ക്ക് ശേഷം സന്ദീപ് വചസ്പതി ആരോപിച്ചു. വെടിവയ്പ്പില്‍ മരിച്ചവരുടെ കൃത്യമായ കണക്കുകള്‍ പോലും ഇടതു നേതാക്കളുടെ പക്കലില്ലെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, സംഭവത്തില്‍ സിപിഐ ഡിജിപിക്കും എസ്പിക്കും പരാതി നല്‍കി. ബോധപൂര്‍വം കുഴപ്പങ്ങള്‍ ഉണ്ടാകാനുള്ള ശ്രമത്തിന്റെ ഭാഗമാണ് രക്തസാക്ഷി മണ്ഡപത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പുഷ്പാര്‍ച്ചനയെന്ന് സിപിഐ പറഞ്ഞു.

പുലര്‍ച്ചെയാണ് ബിജെപി പ്രവര്‍ത്തകര്‍ എത്തി പൂട്ട് തല്ലിത്തകര്‍ത്ത് പുഷ്പാര്‍ച്ചന നടത്തിയത്. ബിജെപി നേതൃത്വം ഇത് സംബന്ധിച്ച നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പറഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് നികൃഷ്ടമായ നടപടിയാണെന്നും സിപിഐ ആരോപിച്ചു.

Exit mobile version