‘എല്ലാവരും സ്ഥാനാര്‍ത്ഥി ലിസ്റ്റ് പരിശോധിക്കുന്നത് നന്നായിരിക്കും’: മണിക്കുട്ടനെ ബിജെപി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയാക്കിയ സംഭവത്തില്‍ എന്‍എസ് മാധവന്‍

മാനന്തവാടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ മാനന്തവാടിയില്‍ ബിജെപി തന്നോട് അനുവാദം ചോദിക്കാതെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചെന്നാരോപിച്ച് മണിക്കുട്ടന്‍ രംഗത്തുവന്നതിന് പിന്നാലെ ബിജെപി നേതൃത്വത്തെ പരിഹസിച്ച് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.

സ്ഥാനാര്‍ത്ഥി ലിസ്റ്റ് എല്ലാവരും പരിശോധിക്കുന്നത് നന്നായിരിക്കും എന്നാണ് എന്‍എസ് മാധവന്‍ പറഞ്ഞത്. മണിക്കുട്ടനെ ബിജെപി അറിയിക്കാതെ സ്ഥാനാര്‍ത്ഥിയാക്കിയെന്ന വാര്‍ത്തയുടെ ലിങ്ക് പങ്കുവെച്ചുകൊണ്ടായിരുന്നു എന്‍എസ് മാധവന്റെ പ്രതികരണം.


ബിജെപി ദേശീയ നേതൃത്വം നിര്‍ദേശിച്ച മാനന്തവാടി നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും മണിക്കുട്ടന്‍ പിന്മാറിയിരുന്നു. മണിക്കുട്ടന്റെ സമ്മതമില്ലാതെയാണ് ബിജെപി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

പണിയ വിഭാഗത്തിന് കിട്ടിയ അംഗീകാരമായി കാണുന്നെങ്കിലും രാഷ്ടീയ താത്പര്യങ്ങളില്ലാത്തയാളാണ് താനെന്ന് മണിക്കുട്ടന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലേക്ക് കടക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് പിന്മാറുന്നതെന്നും മണിക്കുട്ടന്‍ കൂട്ടിച്ചേര്‍ത്തു.

പണിയ ആദിവാസി സമുദായത്തില്‍ നിന്നുള്ള ആദ്യ എംബിഎകാരന്‍ കൂടിയാണ് പൂക്കോട് വെറ്റിനറി സര്‍വകലാശാലയിലെ ടീച്ചിങ് അസിസ്റ്റന്റായ ൃമണിക്കുട്ടന്‍. ബിജെപിയുടെ ആദ്യ പത്ത് പേരുടെ ലിസ്റ്റില്‍ മണിക്കുട്ടന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു.

താന്‍ ബിജെപി അനുഭാവിയല്ലെന്നും തൊഴിലെടുത്ത് കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും സ്ഥാനാര്‍ത്ഥിയാവാനില്ലെന്നും പുറത്തിറക്കിയ വീഡിയോയില്‍ മണിക്കുട്ടന്‍ പറയുന്നു.

Exit mobile version