‘ധര്‍മ്മം ജയിക്കാന്‍ ധര്‍മ്മജന്‍’: സ്വന്തം മുദ്രാവാക്യവുമായി ബാലുശ്ശേരി പിടിക്കാന്‍ ധര്‍മ്മജന്‍

കോഴിക്കോട്: കന്നിയങ്കത്തിലൂടെ ബാലുശ്ശേരിയില്‍ വിജയക്കൊടി പാറിക്കാനുള്ള ഒരുക്കത്തിലാണ് നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിട്ടാണ് താരം ജനവിധി തേടുന്നത്.

സ്വയം ഉണ്ടാക്കിയ മുദ്രാവാക്യവുമായിട്ടാണ് ധര്‍മ്മജന്റെ പ്രചരണം. ”ധര്‍മ്മം ജയിക്കാന്‍ ധര്‍മ്മജന്‍”എന്നതാണ് മുദ്രാവാക്യമെന്നും അത് താന്‍ സ്വയം ഉണ്ടാക്കിയ മുദ്രാവാക്യം ആണെന്നും ധര്‍മ്മജന്‍ മനോരമ ഓണ്‍ലൈനോട് പറഞ്ഞു.

വെറുതെ പ്രാസം ഒപ്പിക്കാന്‍ അല്ല ഇത് പറയുന്നതെന്നും കേരളത്തില്‍ എല്ലായിടത്തും ഇപ്പോള്‍ അധര്‍മ്മമാണ് വിളയാടുന്നതെന്നും ധര്‍മ്മജന്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് ജയിച്ചാലേ കാര്യമുള്ളുവെന്നും സിനിമയല്ല, രാഷ്ട്രീയമാണിത് എന്ന ഉത്തമ ബോധ്യത്തോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും ധര്‍മ്മജന്‍ പറയുന്നു.

രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് കടന്നുവന്ന ആളല്ല താന്‍ എന്നും സ്‌കൂള്‍ കാലം മുതല്‍ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം നടത്തിയ ആളാണ് താനെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരും ഉണ്ടാകുമെന്നും രമേഷ് പിഷാരടി തീര്‍ച്ചയായും ഉണ്ടാകുമെന്നും ധര്‍മ്മജന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ധര്‍മജന് ബാലുശ്ശേരി സീറ്റ് നല്‍കുന്നതില്‍ ദളിത് കോണ്‍ഗ്രസിന്റെ എതിര്‍പ്പുണ്ടായിരുന്നു. ഈ എതിര്‍പ്പ് അവഗണിച്ചാണ് കോണ്‍ഗ്രസ് ധര്‍മ്മജനെ തന്നെ ബാലുശ്ശേരി ഏല്‍പ്പിച്ചിരിക്കുന്നത്.

ബാലുശ്ശേരിയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായ സച്ചിന്‍ ദേവ് ആണ്. സിപിഎം നേതാവ് പുരുഷന്‍ കടലുണ്ടിയുടെ സിറ്റിംഗ് സീറ്റാണ് ബാലുശ്ശേരി.

Exit mobile version