അഗ്നി കൊളുത്തിയപ്പോള്‍ ശരണം വിളിച്ചിരുന്നു, അപ്പോള്‍ പറഞ്ഞതാണ് ഏറ്റവും വലിയ മൊഴി; ഐസിയുവിലെ മരണമൊഴിയില്‍ വിശ്വാസമില്ല; ഹര്‍ത്താലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നതില്‍ വലിയ കാര്യമില്ലെന്നും എംടി രമേശ്

തീ കൊളുത്തി മരിച്ച വേണുഗോപാലന്‍ നായര്‍ മരണ മൊഴി നല്‍കിയെന്ന് പറയുന്നത് വിശ്വസിക്കുന്നില്ല. അദ്ദേഹം എന്താണ് മൊഴി നല്‍കിയതെന്ന് അറിയില്ല.

തിരുവനന്തപുരം: ബിജെപി സമരപ്പന്തലിന് സമീപം തീകൊളുത്തി മരിച്ച വേണുഗോപാലന്‍ നായര്‍ പോലീസിനും മജിസ്‌ട്രേറ്റിനും ഡോക്ടര്‍ക്കുമൊന്നും മൊഴി കൊടുത്തിട്ടില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ്. തീ കൊളുത്തി മരിച്ച വേണുഗോപാലന്‍ നായര്‍ മരണ മൊഴി നല്‍കിയെന്ന് പറയുന്നത് വിശ്വസിക്കുന്നില്ല. അദ്ദേഹം എന്താണ് മൊഴി നല്‍കിയതെന്ന് അറിയില്ല. രാവിലെ മൊഴി കൊടുത്തിട്ടില്ല എന്നത് ഉറപ്പാണ്. രാവിലെ മജിസ്ട്രേറ്റ് മൊഴി എടുക്കാന്‍ വന്നിട്ട് സാധിക്കാതെ തിരിച്ചു പോയതാണ്. അതിനെല്ലാവരും സാക്ഷികളാണ്.

സമരപ്പന്തലില്‍ നിരാഹാര സമരം നടത്തുന്ന സികെ പത്മനാഭന്റെ മുന്നില്‍ വെച്ച് അഗ്നി കൊളുത്തിയപ്പോള്‍ പറഞ്ഞതാണ് ഏറ്റവും വലിയ മൊഴി. ഐസിയുവിനുള്ളില്‍ വെച്ച് ആരും കേള്‍ക്കാതെ എന്ത് മൊഴി നല്‍കിയാലും ഞങ്ങള്‍ക്ക് വിശ്വാസമില്ല. സികെ പത്മനാഭന്റെ മുന്നില്‍ പറഞ്ഞതാണ് ഞങ്ങളെ സംബന്ധിച്ച വലിയ മൊഴി. ആശുപത്രിയില്‍ വെച്ച് പറഞ്ഞത് കടകംപള്ളിയും പിണറായി വിജയനും വിശ്വസിച്ചോട്ടെയെന്നും രമേശ് പറഞ്ഞു.

വേണുഗോപാലന്‍ നായര്‍ മരിക്കുന്നതുവരെ രണ്ട് സഹോദരന്മാരും ഐസിയുവിന്റെ മുന്നിലുണ്ടായിരുന്നു. അപ്പോള്‍ രാവിലെ മൊഴി കൊടുത്തിട്ടില്ല. പിന്നെ എപ്പോഴാണ് കൊടുത്തതെന്ന് അറിയണം. അതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു. ഐസിയുവിനുള്ളില്‍ വെച്ച് ആരും കേള്‍ക്കാതെ എന്ത് മൊഴി നല്‍കിയാലും ബിജെപി വിശ്വസിക്കുകയില്ലെന്നും എംടി രമേശ് വ്യക്തമാക്കി.

വേണുഗോപാലന്‍ നായരുടെ രണ്ടു സഹോദരങ്ങളും രാവിലെ മൂന്നര മണിമുതല്‍ ആശുപത്രിയിലുണ്ട്. കുളിപ്പിക്കുന്ന സമയത്ത് സഹോദരനോട് അയ്യപ്പസ്വാമിക്ക് വേണ്ടിയാണ് തീ കൊളുത്തിയതെന്ന് പറഞ്ഞിരുന്നു. സികെ പത്മനാഭന്റെ മുന്നില്‍ വെച്ചാണ് തീ കൊളുത്തിയത്. പാതി വെന്ത് വീണു കിടക്കുന്ന സമയത്ത് അദ്ദേഹം പറയുന്നത് അവിടെയുള്ള പോലീസുകാരും കേട്ടതാണ്. ഒരു പക്ഷെ സര്‍ക്കാരിന് വേണ്ടി പോലീസുകാര്‍ മാറ്റി പറഞ്ഞേക്കാം.

കുടുംബ പ്രശ്നമുള്ളയാള്‍ ശരണം വിളിച്ചു കൊണ്ടാണോ ആത്മഹത്യ ചെയ്യുകയെന്നും അദ്ദേഹം ചോദിച്ചു. എല്ലാവരുടേയും മുന്നില്‍ വെച്ച് ശരണം വിളിച്ച് ഒരാള്‍ മരിച്ചിട്ട് അത് കുടുംബ പ്രശ്നമാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അവരെ അപമാനിക്കുകയാണെന്നും രമേശ് ആരോപിച്ചു.

ഹര്‍ത്താലിനെതിരെ മോഹന്‍ലാല്‍ ഫാന്‍സ് പറയുന്നതില്‍ കാര്യമില്ലെന്നും ഹര്‍ത്താലുകള്‍ മൂലം ബുദ്ധിമുട്ടുണ്ടാകുക സാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version