സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ഗുണ്ടായിസം; സഹപാഠിയായ പെൺകുട്ടിക്ക് ഒപ്പം നടന്നതിന് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് ഓട്ടോ ഡ്രൈവർ

കണ്ണൂർ: സ്‌കൂൾ വിദ്യാർത്ഥികൾക്ക് നേരെ പാനൂരിൽ ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം. സഹപാഠിയായ പെൺകുട്ടിക്കൊപ്പം നടന്നുപോയതിന് സ്‌കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചു. തിങ്കളാഴ്ച ഉച്ചയോടെ മുത്താറിപീടികയിലെ ഓട്ടോ സ്റ്റാൻഡിന് സമീപത്ത് വെച്ചായിരുന്നു സംഭവം. മൊകേരി രാജീവ് ഗാന്ധി ഹയർസെക്കന്ററി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിയെയാണ് പാനൂർ മുത്താറിപീടികയിലെ ഓട്ടോ ഡ്രൈവർ ജിനീഷ് എന്നയാളെ നടുറോഡിലിട്ട് മർദിച്ചത്.

പത്താം ക്ലാസ് മോഡൽ പരീക്ഷ കഴിഞ്ഞുവരികയായിരുന്ന വിദ്യാർത്ഥിയെ ജിനീഷ് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആദ്യം വിദ്യാർത്ഥിയുടെ മുഖത്തടിച്ച ഇയാൾ പിന്നീട് നിരന്തരം അടിക്കുകയായിരുന്നു. പെൺകുട്ടിയുടെ കൂടെ നടന്നുപോയത് ചോദ്യംചെയ്തായിരുന്നു മർദ്ദനം.

സംഭവം വിവാദമായതോടെ വിദ്യാർത്ഥിയെ ആളുമാറി മർദിച്ചെന്നാണ് ഓട്ടോ ഡ്രൈവർ പിന്നീട് പറഞ്ഞത്. സംഭവത്തിൽ വിദ്യാർത്ഥിയുടെ കുടുംബം പാനൂർ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. എന്നാൽ, പരാതിയിൽനിന്ന് പിന്മാറില്ലെന്നാണ് കുടുംബത്തിന്റെ നിലപാട്.

Exit mobile version