ഗർഭിണിയായ ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം താമസം തുടങ്ങി; പെരിന്തൽമണ്ണ സ്വദേശിയെ അറസ്റ്റ് ചെയ്ത് പോലീസ്

abdul-wahid

പെരിന്തൽമണ്ണ: ഗർഭിണിയായ ഭാര്യയേയും രണ്ട് കുട്ടികളേയും സംരക്ഷിക്കാതെ മറ്റൊരു സ്ത്രീയുടെ കൂടെ താമസം ആരംഭിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏലംകുളം പാറക്കൽമുക്ക് വാക്കയിൽത്തൊടി അബ്ദുൾവാഹിദ്(32) ആണ് പിടിയിലായത്. തങ്ങളെ സംരക്ഷിക്കുന്നില്ലെന്നും വിവാഹസമ്മാനമായി ലഭിച്ച 30 പവൻ ആഭരണങ്ങളും ഒരുലക്ഷം രൂപയും കൈക്കലാക്കിയ വാഹിദ് അതെല്ലാം സ്വന്തം ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തതായി ചൂണ്ടിക്കാണിച്ച് ഭാര്യ നൽകിയ പരാതിയിലാണ് പോലീസ് നടപടി എടുത്തത്.

അബ്ദുൾ വാഹിദ് പെരിന്തൽമണ്ണയിൽ ട്രാവൽസ് നടത്തി വരികയാണ്. 2008ൽ വിവാഹിതരായ ഇരുവർക്കും രണ്ടരയും ഒന്നരയും വയസുള്ള പെൺകുട്ടികളുണ്ട്. പരാതിക്കാരിയായ ഭാര്യ ഗർഭിണിയുമാണ്. സ്വന്തം കാര്യങ്ങൾക്ക് തുകയും സ്വർണവും ഉപയോഗിച്ച പ്രതി ഇവ തിരികെ നൽകാൻ കൂട്ടാക്കിയില്ലെന്നും ബിസിനസ് വിപുലീകരണത്തിന് കൂടുതൽ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.

2020 മുതൽ പ്രതി മൂന്ന് കുട്ടികളുടെ മാതാവായ മറ്റൊരു സ്ത്രീയുമായി ബന്ധം പുലർത്തുകയും നാടുവിട്ട് അവരോടൊപ്പം താമസിച്ചുവരികയാണെന്നും ഭാര്യ പരാതിയിൽ പറയുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം പെരിന്തൽമണ്ണയിലെ സ്ഥാപനത്തിൽ പ്രതി എത്തിയിട്ടുണ്ടെന്ന് വിവരം ലഭിക്കുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അന്വേഷണത്തിനുശേഷം എസ്‌ഐ ടിപി ഉദയന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് വാഹിദിനെ അറസ്റ്റുചെയ്തത്. കുഞ്ഞുങ്ങളെ സംരക്ഷിക്കാത്തതിന് ജുവൈനൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

Exit mobile version