കോവിഡ് വാക്‌സിനേഷൻ സ്വീകരിച്ച മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച സംഭവം: നൽകിത് പാരസെറ്റമോൾ മാത്രം; ചികിത്സ നൽകിയില്ലെന്ന് ആരോപിച്ച് കുടുംബം

കോഴിക്കോട്: കോവിഡ് വാക്‌സിനേഷൻ കുത്തിവെയ്പ്പ് എടുത്തതിന് പിന്നാലെ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. മാത്തോട്ടം കൃഷ്ണമോഹനത്തിൽ മോഹനന്റെ മകൾ മിത മോഹൻ (24) മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.

വിദ്യാർത്ഥിനിക്ക് പരിയാരം മെഡിക്കൽ കോളേജിൽനിന്ന് കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കൾ പോലീസിൽ നൽകിയിരിക്കുന്ന പരാതി. വാക്‌സിന്റെ പ്രത്യാഘാതങ്ങളെ ആശുപത്രി അധികൃതർ അവഗണിച്ചതാണ് മരണത്തിലേക്കു നയിച്ചത് എന്നാണ് മെഡിക്കൽ കോളജ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.

പരിയാരം മെഡിക്കൽ കോളജിലെ അവസാനവർഷ ബിഡിഎസ് വിദ്യാർത്ഥിനിയായ മിതക്ക് വാക്‌സിനെടുത്തശേഷം തലവേദനയും ഛർദിയും ആരംഭിച്ചിരുന്നെങ്കിലും ഇത് ഗൗരവത്തിലെടുക്കാതെ പാരസെറ്റമോൾ കഴിച്ചാൽ മതിയെന്ന് ആശുപത്രി അധികൃതർ നിർദേശിക്കുകയായിരുന്നുവത്രെ. പിന്നീടാണ് അസുഖം മൂർച്ഛിച്ച് വിദ്യാർത്ഥിനി മരണപ്പെട്ടത്.

Exit mobile version