സംസ്ഥാനത്ത് പ്രവര്‍ത്തന സജ്ജമായി മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തന സജ്ജമായ മൂന്ന് മത്സ്യബന്ധന തുറമുഖങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. എറണാകുളത്തെ ചെല്ലാനം, മലപ്പുറത്തെ താനൂര്‍, കോഴിക്കോട്ടെ വെള്ളയില്‍ മത്സ്യബന്ധന തുറമുഖങ്ങളാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് മത്സ്യബന്ധന തുറമുഖങ്ങളിലുമായി ഏകദേശം 29,000 പ്രത്യക്ഷ തൊഴിലവസരങ്ങളും 3.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 1,700 ടണ്‍ അധിക മത്സ്യോത്പാദനവും പ്രതീക്ഷിക്കുന്നു.

50 കോടി രൂപയാണ് ചെല്ലാനം മത്സ്യബന്ധന തുറമുഖത്തിന്റെ ചെലവ്. ചെല്ലാനം, മറുപക്കാട്, കണ്ടേക്കടവ്, കണ്ണമാലി, ചെറിയകടവ്, മറന്നശ്ശേരി മത്സ്യബന്ധന ഗ്രാമങ്ങള്‍ക്കാണ് തുറമുഖത്തിന്റെ പ്രയോജനം ലഭിക്കുക. പ്രത്യക്ഷമായി 9,000 തൊഴിലവസരങ്ങളും 1.30 ലക്ഷം പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. 500 ടണ്‍ അധിക മത്സ്യോത്പാദനമാണ് പ്രതീക്ഷിക്കുന്നത്.

താനൂര്‍ മത്സ്യബന്ധന തുറമുഖ നിര്‍മാണത്തിന് 86 കോടി രൂപയാണ് ചെലവായത്. പുതിയ കടപ്പുറം, ചീരാന്‍ കടപ്പുറം, എടക്കടപ്പുറം, ഒസ്സാന്‍, എളാരന്‍, പണ്ടാരക്കടപ്പുറം, കോര്‍മ്മന്‍ കടപ്പുറമടക്കമുള്ള മത്സ്യബന്ധന ഗ്രാമങ്ങള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കും. പദ്ധതി പൂര്‍ത്തിയായതോടെ താനൂരിലും പരിസര പ്രദേശങ്ങളിലുമുള്ള മത്സ്യത്തൊഴിലാളികള്‍ക്ക് സുരക്ഷിതമായി മത്സ്യബന്ധനം നടത്താം. 10,000 പ്രത്യക്ഷ തൊഴിലവസരങ്ങളും ഒരു ലക്ഷം പരോക്ഷ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെടുക. 600 ടണ്‍ അധിക മത്സ്യോത്പദനമാണ് പ്രതീക്ഷിക്കുന്നത്.

ഏകദേശം 75 കോടി ചെലവിലാണ് വെള്ളയില്‍ മത്സ്യബന്ധന തുറമുഖം പൂര്‍ത്തിയായത്. വെള്ളയില്‍, പുതിയകടവ്, തോപ്പയില്‍, കാമ്പുറം ഗ്രാമങ്ങളിലെ മത്സ്യതൊഴിലാളികള്‍ക്ക് തുറമുഖത്തിന്റെ പ്രയോജനം ലഭിക്കും. പ്രത്യക്ഷമായി 10,000 തൊഴിലവസരങ്ങളും ഒരു ലക്ഷം പരോക്ഷ തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതോടൊപ്പം 600 ടണ്‍ അധിക മത്സ്യോത്പാദനവും പ്രതീക്ഷിക്കുന്നു.

Exit mobile version