ശസ്ത്രക്രിയയ്ക്ക് ഒരുങ്ങി സ്‌ട്രെച്ചറിൽ കിടക്കുന്ന ഗോകുലിന് അരികെ മറ്റൊരു സ്‌ട്രെച്ചറിൽ എത്തിച്ചത് മരത്തിൽ നിന്നും വീണ് മരിച്ച അച്ഛന്റെ മൃതദേഹം; പൊട്ടിക്കരഞ്ഞ് യുവാവ്; കണ്ണീരായി മെഡിക്കൽ കോളേജ് അത്യാഹിത വാർഡ്

ഗാന്ധിനഗർ: അപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് നടത്തുന്ന ശസ്ത്രക്രിയയ്ക്കായി ഒരുങ്ങി സ്‌ട്രെച്ചറിൽ കിടക്കുകയായിരുന്ന മകന് അരികിൽ മറ്റൊരു സ്‌ട്രെച്ചറിൽ എത്തിച്ചത് മരത്തിൽ നിന്നും വീണ് മരിച്ച അച്ഛന്റെ മൃതദേഹം. കോട്ടയം മെഡിക്കൽ കോളേജിലാണ് ആരുടേയും കണ്ണുനനയിക്കുന്ന നിമിഷങ്ങൾ അരങ്ങേറിയത്.

ശസ്ത്രക്രിയയ്ക്കായി മെഡിക്കൽ കോളേജിൽ കാത്തുകിടക്കുകയായിരുന്നു പാമ്പാടി വെള്ളൂർ കാലായിൽ ഗോകുൽ(22). അപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്കായാണ് ഗോകുലിനെ കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചത്. സർജറിക്ക് മുന്നോടിയായി വ്യാഴാഴ്ച പരിശോധനയ്ക്കായി നഴ്‌സിങ് കൗണ്ടറിന് മുൻപിൽ സ്ട്രച്ചറിൽ കിടക്കുകയായിരുന്ന ഗോകുലിന്റെ സമീപം മറ്റൊരു സ്ട്രച്ചറിൽ അച്ഛൻ സജയന്റെ (44) മൃതദേഹം എത്തിക്കുകയായിരുന്നു.

തന്റെ സമീപം കിടക്കുന്നത് അച്ഛന്റെ മൃതദേഹമാണെന്നറിഞ്ഞ ഗോകുൽ പരിസരം മറന്ന് പൊട്ടിക്കരഞ്ഞു. പിന്നീട് സജയന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയശേഷമാണ് ഗോകുലിന്റെ ശസ്ത്രക്രിയ നടത്തിയത്.

ഒരാഴ്ചമുമ്പാണ് ഗോകുലിന്റെ വലതുകാലിന് അപകടത്തിൽ പരിക്കേറ്റത്. ശസ്ത്രക്രിയയ്ക്കായി അമ്മൂമ്മ സാവിത്രിക്കൊപ്പമാണ് ഗോകുൽ അത്യാഹിത വിഭാഗത്തിലെത്തിയത്. ഈ സമയത്താണ് മരത്തിൽനിന്ന് വീണുപരിക്കേറ്റ് അച്ഛൻ സജയനെ കൊണ്ടുവന്നത്. മരംവെട്ടുതൊഴിലാളിയായിരുന്നു സജയൻ. വ്യാഴാഴ്ച ശസ്ത്രക്രിയ ആയതിനാൽ അച്ഛനോട് ജോലിക്കു പോകേണ്ടെന്ന് ഗോകുൽ പറഞ്ഞിരുന്നതുമാണ്, പക്ഷെ, സാമ്പത്തികപ്രശ്‌നം മൂലമാണ് സജയൻ പോയതെന്ന് ബന്ധുക്കൾ പറയുന്നു.

പൂതിരിക്കൽ സുമയാണ് സജയന്റെ ഭാര്യ. മറ്റൊരു മകൻ അഖിൽ. ശവസംസ്‌കാരം വെള്ളിയാഴ്ച നാലിന് പാമ്പാടി വെള്ളൂർ വടക്ക് 2766ാം നമ്പർ എസ്എൻഡിപി ശാഖായോഗം ശ്മശാനത്തിൽ.

Exit mobile version