പാലക്കാട്: ബിജെപി സംസ്ഥാന നേതൃത്വത്തിൽ നിന്നും നേരിട്ട അവഗണനയെ തുടർന്ന് ഒരു വർഷക്കാലത്തോളം പാർട്ടി വേദികളിൽ നിന്നും വിട്ടു നിന്നത് വിശ്രമിക്കാനല്ലെന്ന് ശോഭ സുരേന്ദ്രൻ. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രശ്‌നങ്ങൾ ഒതുക്കി ദേശീയാധ്യക്ഷൻ ജെപി നദ്ദയോടൊപ്പം ശോഭ സുരേന്ദ്രൻ തൃശ്ശൂർ വേദിയിലെത്തിയിരുന്നു. ഒരു വർഷത്തോളം ബിജെപിയുടെ പൊതുപരിപാടികളിൽ നിന്നും വിട്ടു നിന്നപ്പോൾ താൻ പുസ്തക രചനയിലേക്ക് വീണ്ടും തിരിഞ്ഞെന്നാണ് ശോഭ സുരേന്ദ്രൻ പറയുന്നത്.
മൂന്ന് പുസ്തക രചനയാണ് തുടങ്ങിയത്. ജനപക്ഷത്തിലെ സ്ത്രീപക്ഷ കാഴ്ചപ്പാട് എന്നതു മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചുള്ള പുസ്തകം പൂർത്തിയായി. അമിത് ഷായെക്കുറിച്ചും യോഗി ആദിത്യനാഥിനെക്കുറിച്ചുമുള്ളതാണ് അടുത്ത പുസ്തകങ്ങളെന്ന് ശോഭ പറയുന്നു.
വീട്ടിലിരുന്നപ്പോഴും ബിജെപിയുടെ ആശയങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാണ് താൻ തെരഞ്ഞെടുത്തത്. സോഷ്യൽ മീഡിയയിലും സജീവമായിരുന്നെന്ന് സ്വകാര്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശേഭ സുരേന്ദ്രൻ പറഞ്ഞു. പ്രസവ ശുശ്രൂഷ വേണ്ട സമയത്തു പോലും അവധിയെടുക്കാതെ പാർട്ടിയിൽ പ്രവർത്തിച്ച വ്യക്തിയായതിനാൽ ഈ ഇടവേള താൻ ആസ്വദിക്കുകയായിരുന്നില്ലെന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. നീണ്ട പത്തു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ശോഭ സുരേന്ദ്രൻ പാർട്ടി വേദിയിലേക്ക് തിരിച്ചെത്തിയിരിക്കുന്നത്.