കെയു ജനീഷ് കുമാർ എംഎൽഎ ഇടപെട്ടു; കോന്നിയിൽ കെഎസ്ആർടിസി ഡിപ്പോ ഉടൻ പ്രവർത്തനം ആരംഭിക്കും

jenish kumar mla1

കോന്നി: കോന്നി കെഎസ്ആർടിസി ഡിപ്പോ മൂന്ന് മാസത്തിനകം പ്രവർത്തനമാരംഭിക്കാൻ തീരുമാനമായി. ഗതാഗത വകുപ്പു മന്ത്രി എകെശശീന്ദ്രന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്തു ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.

അഡ്വ.കെയു ജനീഷ് കുമാർ എംഎൽഎയുടെ ഇടപെടലിനെ തുടർന്നാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചത്. കെഎസ്ആർടിസിയ്ക്കായി മാറ്റി വച്ച സ്ഥലം പഞ്ചായത്ത് കൈമാറാത്ത സാഹചര്യത്തിൽ സർക്കാർ ഉത്തരവിലൂടെ സ്ഥലം ഏറ്റെടുക്കും. ഉടൻ തന്നെ യാഡ് നിർമ്മിക്കുന്നതിനുള്ള തീരുമാനവുമെടുത്തു.

എച്ച്എൽഎൽന് യാഡ് നിർമ്മാണ ചുമതല നൽകും. യാഡ് നിർമ്മാണം, വൈദ്യുതീകരണം ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തീകരിക്കാനാവശ്യമായ 50 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽ നിന്നും നൽകുമെന്ന് എംഎൽഎ യോഗത്തിൽ പറഞ്ഞു.

ഡിപ്പോ ആരംഭിക്കുന്നതിനായി കൂടുതൽ ഡ്രൈവർ, കണ്ടക്ടർ തസ്തിക കോന്നിയ്ക്ക് അനുവദിക്കും.11 ഡ്രൈവർ തസ്തികയും, 8 കണ്ടക്ടർ തസ്തികയുമാണ് കൂടുതലായി നൽകുക. ഇതിനാവശ്യമായ തീരുമാനമായതായി എക്‌സിക്യൂട്ടീവ് ഡയറക്ടർ യോഗത്തെ അറിയിച്ചു.

മുടങ്ങി കിടക്കുന്ന ഗവി-കുമളി ബസ് സർവ്വീസും അടുത്തയാഴ്ച പുനരാരംഭിക്കാൻ തീരുമാനമായി. പത്തനംതിട്ടയിൽ നിന്നും ഗവി സർവ്വീസ് മുടക്കമില്ലാതെ നടത്തും. കോന്നി ഗവ.മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സ ആരംഭിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സർവ്വീസ് ആരംഭിക്കാനും തീരുമാനമായി.

യോഗത്തിൽ ഗതാഗത വകുപ്പ് മന്ത്രി എകെശശീന്ദ്രൻ, അഡ്വ.കെയു ജനീഷ് കുമാർ എംഎൽഎ, കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ, ഓപ്പറേഷൻ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടർ എംടി സുകുമാരൻ, മറ്റ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Exit mobile version