മഹാ പ്രളയം; വീട് പൂര്‍ണമായി നശിച്ചവര്‍ക്ക് നാല് ലക്ഷം നഷ്ടപരിഹാരം നല്‍കി തുടങ്ങി

കൊച്ചി: മഹാ പ്രളയത്തില്‍ വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക ലഭിച്ച് തുടങ്ങി. നാല് ലക്ഷം രൂപയാണ് വീട് നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നത്. അതേസമയം ഭാഗികമായി വീട് നശിച്ചവര്‍ക്കുള്ള തുകയുടെ കാര്യത്തില്‍ ആശങ്ക നിലനില്‍ക്കുന്നു, ഇനിയും ഇത്തരക്കാര്‍ക്കുള്ള വീടുപണി ആരംഭിച്ചിട്ടില്ല. ഭാഗികമായി നശിച്ച വീടുകളുടെ പുനര്‍നിര്‍മാണത്തിനുള്ള പ്രാഥമിക നടപടികള്‍ പോലുമായിട്ടില്ല.

60 മുതല്‍ 74 ശതമാനം വരെ നാശമുണ്ടായവര്‍ക്ക് രണ്ടര ലക്ഷം രൂപയും 59 മുതല്‍ 30 ശതമാനം നാശമുണ്ടായവര്‍ക്ക് ഒന്നേകാല്‍ ലക്ഷം രൂപയുമാണ് നല്‍കുക. കൂടാതെ 29 മുതല്‍ 16 ശതമാനമുള്ളവര്‍ക്ക് 60,000 രൂപയും 15 ശതമാനം വീട് നശിച്ചവര്‍ക്ക് 10,000 രൂപയും നല്‍കാനാണ് തീരുമാനം.

നിലവില്‍ പൂര്‍ണമായി വീട് നശിച്ചവര്‍ക്ക് 4 ലക്ഷം നല്‍കി തുടങ്ങി. 400 ചതുരശ്രഅടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കുന്നതിന് ആദ്യഗഡു നല്‍കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടക്കുന്നത്. ഒപ്പം സ്‌പോണ്‍സര്‍മാര്‍ മുഖേന വീടുപണിയുന്നവര്‍ക്ക് 95,200 രൂപ സര്‍ക്കാര്‍ നല്‍കും. സഹകരണ സ്ഥാപനങ്ങള്‍ അടക്കമുള്ള സ്‌പോണ്‍സര്‍മാര്‍ നാലുലക്ഷം രൂപ കൂടി നല്‍കുന്നതോടെ ഇത്തരത്തില്‍ വീടുനിര്‍മിക്കുന്നവര്‍ക്ക് 4,95,200 രൂപ ലഭിക്കും. ഒപ്പം കൂടുതല്‍ തുക കൂട്ടുന്നതോടെ ഉടമക്ക് അനുയോജ്യമായ വീട് നിര്‍മിക്കാനാവും.

Exit mobile version