ആർക്കിടെക്ച്വർ വിദ്യാർത്ഥിനി കഴക്കൂട്ടത്തെ എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിൽ മരിച്ചനിലയിൽ

തിരുവനന്തപുരം: എഞ്ചിനീയറിങ് വിദ്യാർത്ഥിനിയെ കോളേജിലെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം മരിയൻ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വർഷ ആർക്കിടെക്ച്വർ വിദ്യാർത്ഥിനി അഞ്ജന(21)യെയാണ് റൂമിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഭക്ഷണം കഴിക്കാൻ എത്താത്തതിനാൽ രാവിലെ 11 മണിയോടെ സഹപാഠി മുറിയിലെത്തി നോക്കിയപ്പോഴാണ് അഞ്ജനയെ മരിച്ചനിലയിൽ കണ്ടത്. ഉടൻ തന്നെ ഹോസ്റ്റലിലെ വാർഡൻ ഉൾപ്പടെയുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.

സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് നൽകുന്ന വിവരം. മൃതദേഹത്തിന് സമീപത്തുനിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെടുത്തു. അമിത അളവിൽ ഗുളികകൾ കഴിച്ചതാകാം മരണകാരണമെന്നാണ് പോലീസിന്റെ നിഗമനം. അടൂർ സ്വദേശിനിയാണ് മരിച്ച അഞ്ജന. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

കഴക്കൂട്ടം പോലീസ് കേസെടുത്തു. അഞ്ജനയ്ക്ക് മറ്റ് പ്രശ്‌നങ്ങൾ ഒന്നും ഉള്ളതായി അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പോലീസ് അന്വേഷണം തുടരുകയാണ്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version