കത്തിക്കരിഞ്ഞ മൃതദേഹം റെയില്‍വേ ട്രാക്കില്‍; കൊച്ചിയില്‍ നടന്നത് അതിക്രൂര കൊലപാതകം, ജോബിയെ ചുട്ടെരിച്ചത് സുഹൃത്ത് ഡിനോയി

കൊച്ചി: എറണാകുളം പുല്ലേപ്പടി റെയില്‍വേ ട്രാക്കിനു സമീപം കഴിഞ്ഞ ദിവസമാണ് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മോഷണക്കേസില്‍ പോലീസിന് തെളിവ് ലഭിക്കാതിരിക്കാന്‍ വേണ്ടി കൂട്ടുപ്രതി സുഹൃത്തിനെ കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ പുതുവല്‍സര രാത്രിയില്‍ എളമക്കര പുതുക്കലവട്ടത്തെ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി ജോബിയെയാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ ജോബിയുടെ സുഹൃത്ത് ഫോര്‍ട്ടുകൊച്ചി മാനാശേരി സ്വദേശി ഡിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു. മോഷണമുതല്‍ പങ്കുവെയ്ക്കുന്നതിലുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു പ്രതി ആദ്യം നല്‍കിയ മൊഴി. എന്നാല്‍ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് മരിച്ച ജോബിയുടെ വിരലടയാളം പോലീസിന് മോഷണ സ്ഥലത്തുനിന്നു ലഭിച്ചിരുന്നതിനാലാണ് കൊലപ്പെടുത്തിയത് എന്ന് മൊഴി നല്‍കുന്നത്.

ജോബിയുടെ വിരലടയാളം പോലീസിനു ലഭിക്കാതിരിക്കാനായിരുന്നു കൊലപാതകം നടത്തിയത്. ഇതുവഴി അന്വേഷണം തങ്ങളിലേയ്ക്ക് എത്തുന്നത് തടയുവാന്‍ കൂടി വേണ്ടിയായിരുന്നു ഡിനോയിയുടെ ലക്ഷ്യം. ഇതിനു പുറമെ, മോഷണക്കേസിലെ കൂട്ടു പ്രതികളായ സുലു, പ്രദീപ്, മണിലാല്‍ എന്നിവരെയും പോലീസ് പിടികൂടി ചോദ്യം ചെയ്തതോടെ സംഭവത്തിലെ ദുരൂഹതകള്‍ നീങ്ങുകയായിരുന്നു.

എളമക്കരയില്‍ മോഷണം നടന്ന വീടിന്റെ ഉടമയുടെ സഹോദര പുത്രനാണ് ഡിനോയ്. പ്രതിയുടെ സഹോദരിയുടെ വിവാഹത്തിനു വീട്ടുടമ പോയ തക്കം നോക്കിയാണ് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഡിനോയ് മോഷണം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ നാട്ടുകാരാണ് പുല്ലേപ്പടിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ജോബിയുടെ മൃതദേഹം കണ്ടെത്തിയത്.

ട്രാക്കിലേക്ക് തലവച്ച് പൂര്‍ണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം. കത്തിക്കുന്നതിന് ഉപയോഗിച്ച ലൈറ്ററും പെട്രോള്‍ കൊണ്ടുവന്ന കുപ്പിയും സമീപത്തു നിന്ന് കണ്ടെടുത്തിരുന്നു.

Exit mobile version