ഈ വർഷം പൊങ്കാലയിടാം; ആറ്റുകാൽ പൊങ്കാലയ്ക്ക് സർക്കാർ അനുമതി; പ്രവേശനം ഓൺലൈൻ ബുക്കിംഗിലൂടെ

തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല ക്ഷേത്ര വളപ്പിൽ മാത്രമായി നടത്താൻ തീരുമാനം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ക്ഷേത്ര വളപ്പിനുള്ളിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. ക്ഷേത്രപരിസരത്തെ കോർപ്പറേഷൻ വാർഡുകൾ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്. ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്‌ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര വളപ്പിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും.

പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുമതിയില്ല. ആളുകൾക്ക് സ്വന്തം വീടുകളിൽ പൊങ്കാലയിടാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്ന് ക്ഷേത്ര ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് മന്ത്രി ഉന്നതതല യോഗം വിളിച്ചുചേർത്തത്.

ഗ്രീൻ പ്രോട്ടോക്കോളും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ ഒഴിവാക്കുവാനും യോഗത്തിൽ തീരുമാനമായി. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾ നടത്തേണ്ട മുന്നൊരുക്കങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദേശം നൽകി.

വിഎസ് ശിവകുമാർ എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, കൗൺസിലർമാർ, ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി കെആർ ജ്യോതിലാൽ, സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Exit mobile version