ഫാത്തിമയുടെ തര്‍ജ്ജമ! രാഹുലിന്റെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത: രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തര്‍ജ്ജമ ചെയ്ത് കൈയ്യടി നേടി വീണ്ടും വിദ്യാര്‍ഥിനി

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി ശ്രദ്ധേയമായി വീണ്ടും വിദ്യാര്‍ഥിനി. വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനി ഫാത്തിമയാണ് പ്രസംഗം പരിഭാഷപ്പെടുത്തി താരമായത്.

സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗം. ഇതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് പിസി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഫാത്തിമയുടെ മികവാര്‍ന്ന തര്‍ജ്ജമ കൂടിയായപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഹൃദയഭാഷയ്ക്ക് എന്തൊരു ചാരുത എന്നും പിസി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

തന്റെ ആശയവിനിമയം പലപ്പോഴും പുഞ്ചിരിയില്‍ കൂടിയാണെന്ന് പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘പക്ഷേ ഇപ്പോള്‍ ഞാന്‍ പുഞ്ചിരിക്കുന്നത് മാസ്‌ക് ധരിക്കുന്നതിനാല്‍ പലപ്പോഴും മറ്റുള്ളവര്‍ കാണില്ല. അവര്‍ പുഞ്ചിരിക്കുന്നത് എനിക്കും. പക്ഷേ മാസ്‌ക് മാറ്റുന്നതിന് മുമ്പ് ഞാന്‍ സ്വയം ചിന്തിക്കും. ഞാന്‍ എന്റെ അമ്മയെക്കുറിച്ച് ചിന്തിക്കും.’ രാഹുല്‍ ഗാന്ധി പറഞ്ഞു.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയിരിക്കുന്നത്. മുന്‍പ് ഫാത്തിമ സഫ എന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും രാഹുലിന്റെ പ്രസംഗം തര്‍ജ്ജമ ചെയ്ത് കൈയ്യടി നേടിയിരുന്നു.

രണ്ട് ദിവസത്തെ മണ്ഡല പര്യടനത്തിനായി വയനാട് എംപി രാഹുല്‍ ഗാന്ധി ബുധനാഴ്ചയാണ് കേരളത്തിലെത്തിയത്. കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ ആദ്യ പരിപാടിയായിരുന്നു വണ്ടൂരിലേത്. വണ്ടൂര്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി അദ്ദേഹം സംവദിച്ചു.

Exit mobile version