ജന്മനാ വൈകല്യം; ഏറെ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ പണം കൊണ്ട് മകന് വാങ്ങി നൽകിയ സൈക്കിൾ അടിച്ചുമാറ്റി കള്ളൻ; സഹായം അഭ്യർത്ഥിച്ച് സുനീഷ്

cycle of suneesh

ഉരുളികുന്നം: ഈ സൈക്കിളിന് ആറായിരം രൂപയേ വിലയുള്ളൂ, പക്ഷെ അതിന്റെ പിന്നിലെ കഷ്ടപ്പാടും കാത്തിരിപ്പിന്റെ സന്തോഷവും തിരിച്ചറിഞ്ഞിരുന്നെങ്കിൽ ആ കള്ളൻ മോഷണം നടത്തില്ലാിരുന്നു. ഉരുളികുന്നം കണിച്ചേരിൽ സുനീഷ് ജോസഫ് തന്റെ മോൻ ജെസ്റ്റിന്റെ ഒൻപതാം പിറന്നാളിന് മൂന്നു മാസം മുൻപ് സമ്മാനമായി നൽകിയ സൈക്കിളാണ് ഓടിച്ചും കണ്ടും തലോടിയും കൊതിതീരുംമുൻപേ ആരോ മോഷ്ടിച്ചത്.

ജന്മനാ വൈകല്യമുള്ള സുനീഷ് ഈ സൈക്കിളിനായി ഏറെ കഷ്ടപ്പെട്ടിരുന്നു. പൈക-ചെങ്ങളം റോഡിൽ ഇല്ലിക്കോൺ ജങ്ഷനിലെ കണിച്ചേരിൽ എന്ന ഈ കൊച്ചുവീട്ടിലെ സന്തോഷമായിരുന്നു ഈ കുഞ്ഞു സൈക്കിൾ. നാലാംക്ലാസുകാരൻ ജെസ്റ്റിന്റെ പിതാവ് 35കാരൻ സുനീഷ് ജോസഫ്, മാതാവ് ജിനി, സഹോദരി ഒന്നാംക്ലാസുകാരി ജെസ്റ്റിയ എന്നിങ്ങനെ എല്ലാവരുടേയും ആഗ്രഹമായിരുന്നു ജസ്റ്റിന് ഒരു സൈക്കിൾ എന്നത്.

ജന്മനാ വൈകല്യത്തോടെ പിറന്ന സുനീഷിന്റെ കാലുകൾ കുറുകി അരക്കെട്ടോട് ചേർന്ന് പിന്നിൽ പിണച്ചുവെച്ചനിലയിലാണ്. കൈകളാകട്ടെ ശോഷിച്ച നിലയിലും. വലതുകൈക്ക് തീരെ സ്വാധീനമില്ല. ജീവിതത്തിൽ ഇന്നേവരെ കസേരയിലിരുന്നിട്ടില്ല, അതിനാവില്ല സുനീഷിന്. വീടിനുള്ളിൽ സഞ്ചരിക്കുന്നത് ഒരു കൈകുത്തി അതിന്റെ ബലത്തിൽ കമിഴ്ന്ന് നീന്തിയാണ് കട്ടിലിൽ മലർന്നുകിടക്കാൻ പോലും ശേഷിയില്ല. കിടപ്പ് കമിഴ്ന്ന് മാത്രം. എങ്കിലും തളരാതെ ജീവിതം കെട്ടിപ്പടുത്ത അത്ഭുതമാണ് സുനീഷിന്റെ ജീവിതം. പിപി റോഡിൽ കുരുവിക്കൂട്ട് കവലയിൽ അഞ്ച് വർഷമായി കോമൺ സർവീസ് സെന്റർ നടത്തി അതിൽനിന്നുള്ള തുച്ഛവരുമാനം കൊണ്ട് ജീവിതം കരുപിടിപ്പിക്കുകയാണ് സുനീഷ്.

ഓഫീസിലേക്ക് രാവിലെ സുഹൃത്തുക്കൾ എടുത്ത് കാറിൽ കയറ്റിക്കൊണ്ടുവരും. മടക്കയാത്രയും അങ്ങനെതന്നെ. ഓഫീസിൽ കംപ്യൂട്ടറിൽ ജോലി ചെയ്യണമെങ്കിൽ കസേരയിൽ ഇരിക്കാനാകില്ല. പ്രത്യേകം നിർമിച്ച സോഫയിൽ കമിഴ്ന്നുകിടന്നാണ് കംപ്യൂട്ടറിൽ ടൈപ്പിങ് നടത്തുന്നത്. തന്റെ ശാരീരിക അവസ്ഥയോ അവശതകളോ പറയാതെ സൈക്കിൾ നഷ്ടപ്പെട്ട കാര്യം മാത്രമാണ് സുനീഷ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. തന്റെ മോന്റെ സൈക്കിൾ ഏതെങ്കിലും ആക്രിക്കടയിൽ കണ്ടാൽ അറിയിക്കണമെന്ന അഭ്യർഥന മാത്രമാണ് സുനീഷിനുള്ളത്.

Exit mobile version