കഴുത്തും കൈഞരമ്പുകളും മുറിച്ച് മരിച്ച നവവധു ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ; കല്ലമ്പലത്തെ മരണങ്ങളിൽ ദുരൂഹത ഉയരുന്നു

തിരുവനന്തപുരം: കല്ലമ്പലത്ത് വീടിനകത്തെ ശുചിമുറിയിൽ കഴുത്തും കൈ ഞരമ്പുകളും മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ നവവധു ആതിരയുടെ ഭർതൃമാതാവും മരിച്ചനിലയിൽ. ദുരൂഹസാഹചര്യത്തിൽ ആതിരയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം വലിയ വിവാദം സൃഷ്ടിക്കുന്നതിനിടെയാണ് ഭർതൃമാതാവ് സുനിതാ ഭവനിൽ ശ്യാമളയേയും ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. വീടിനോട് ചേര്‍ന്ന പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ശ്യാമളയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. രണ്ടാഴ്ച മുൻപാണ് കല്ലമ്പലം മുത്താനയിൽ വീട്ടിലെ കുളിമുറിയിൽ ആതിരയെ(24) മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം കാണുന്നത് തന്നെ പേടിയായ ആതിര സ്വന്തം കഴുത്തും കൈകാൽ ഞരമ്പുകളും മുറിച്ച് ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നും ബന്ധുക്കൾ ഉറപ്പിച്ച് പറഞ്ഞിരുന്നു. അകത്ത് നിന്നും അടച്ചനിലയിലുള്ള ശുചിമുറിയിലാണ് ആതിരയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. അതുകൊണ്ടുതന്നെ ഇത് ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പോലീസ്.

ആതിരയുടെ അമ്മയാണ് കൈകളുടെ ഞരമ്പും കഴുത്തും മുറിച്ച് രക്തംവാർന്ന നിലയിൽ ആതിരയുടെ മൃതദേഹം കണ്ടത്. വീട്ടിൽ ആതിര തനിച്ചായിരുന്നു. ഭർത്താവ് ശരത്ത് അച്ഛനൊപ്പം ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ശരത്തിന്റെ മാതാപിതാക്കൾ തൊട്ടടുത്ത വീട്ടിൽ തന്നെയാണ് താമസിക്കുന്നതും.

ആതിരയുടെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് 11 മണിയോടെ വീട്ടിലെത്തിയ ആതിരയുടെ അമ്മ വീടിന്റെ കതക് തുറന്നുകിടക്കുന്നതു കണ്ട് അന്വേഷിക്കുകയും ശരത്തിനെ വിവരമറിയിക്കുകയും ചെയ്തു. ശരത്ത് വീട്ടിലെത്തി അകത്തുനിന്ന് കുറ്റിയിട്ടിരുന്ന ശുചിമുറിയുടെ വാതിൽ തുറന്ന് നോക്കുമ്പോഴാണ് മൃതദേഹം കണ്ടത്.

Exit mobile version