പാതിവഴിയില്‍ പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് വഴിയൊരുക്കി പോലീസ്; ഹോപ്പ് ലേണിംഗ് സെന്ററുകള്‍

തൃശൂര്‍: പാതിവഴിയില്‍ ഹൈസ്‌ക്കൂള്‍ പഠനം നിര്‍ത്തിയ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിന് വഴിയൊരുക്കി പോലീസിന്റെ ഹോപ്പ് ലേണിംഗ് സെന്ററുകള്‍. ഭാഷയിലും ഗണിതത്തിലും ശാസ്ത്രത്തിലും മാത്രമല്ല തൊഴില്‍ പരിശീലനത്തിലും ഊന്നല്‍ നല്‍കിയാണ് ഹോപ്പ് ലേണിംഗ് സെന്ററുകളുടെ പ്രവര്‍ത്തനം. സിറ്റി – റൂറല്‍ പോലീസ് മേഖലകള്‍ക്ക് കീഴില്‍ കഴിഞ്ഞ വര്‍ഷം 58 കുട്ടികള്‍ക്കാണ് ലേണിംഗ് സെന്ററില്‍ ക്ലാസുകള്‍ ലഭിച്ചത്. ഇതില്‍ സംസ്ഥാന സിലബസില്‍ പരീക്ഷ എഴുതിയ 18ല്‍ 17 പേരും വിജയിച്ചു. നാഷണല്‍ ഓപ്പണ്‍ സ്‌കൂളിനു കീഴില്‍ പഠിച്ച 40 പേര്‍ പരീക്ഷ എഴുതാനുണ്ട്.

സിറ്റി, റൂറല്‍ കേന്ദ്രങ്ങള്‍

നിലവില്‍ ജില്ലയില്‍ റൂറല്‍ മേഖലയില്‍ ഇരിങ്ങാലക്കുട, കാട്ടൂര്‍, ചേര്‍പ്പ്, വലപ്പാട്, ചാലക്കുടി, പുതുക്കാട്, വരന്തരപ്പിള്ളി, മാള എന്നീ എട്ട് ഹോപ്പ് ലേണിംഗ് സെന്ററുകളിലായി സേ പരീക്ഷകളില്‍ പരാജയപ്പെട്ട 115 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും 15 എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കും ക്ലാസ്സുകള്‍ നല്‍കുന്നുണ്ട്. തൃശൂര്‍ സിറ്റി പോലീസിന് കീഴില്‍ കുന്നംകുളം, വടക്കാഞ്ചേരി, തൃശൂര്‍ എന്നീ മൂന്ന് ഹോപ്പ് ലേണിംഗ് സെന്ററുകളിലായി 31 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കും 24 എസ്എസ്എല്‍സി വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്ലാസ്സുകള്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് എളുപ്പം എത്തുന്നതിനും സഞ്ചാര ദൂരം കുറയ്ക്കുന്നതിനുമാണ് ലേണിംഗ് സെന്ററുകളുടെ എണ്ണം വര്‍ധിപ്പിച്ചത്.

പരാജിതരുടെ കൂടി ലോകം

പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെടുന്ന ചെറിയ ശതമാനം വരുന്ന വിദ്യാര്‍ത്ഥികളെ കുറിച്ചുള്ള അന്വേഷണമാണ് കേരള പോലീസിനെ ഈ പദ്ധതിയിലേക്കെത്തിച്ചത്. വിജയികള്‍ക്കൊപ്പം പരാജിതരും ഈ ലോകത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ്. സംസ്ഥാന സര്‍ക്കാരിന്റെയും യൂണിസെഫിന്റെയും സഹായത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. ‘ഹെല്‍പ്പിംഗ് അതേര്‍സ് ടു പ്രൊമോട്ട് എഡ്യുക്കേഷന്‍’ എന്ന ആപ്തവാക്യത്തോടെ ആരംഭിച്ച പദ്ധതിയിലൂടെ കുറ്റകൃത്യങ്ങളില്‍ നിന്നും ലഹരി ഉപയോഗിക്കുന്നതില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. വിദഗ്ധ പരിശീലനത്തിലുടെ പരീക്ഷകളെ അതിജീവിക്കാനും ജീവിതത്തില്‍ മുന്നേറാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നു ഹോപ്പ് ലേണിംഗ് സെന്ററുകള്‍.

റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, വീഡിയോ ക്ലാസുകള്‍

തൃശൂരില്‍ പഴയ നടക്കാവിലും ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിലുമായിരുന്നു ആദ്യത്തെ ലേണിംഗ് സെന്ററുകള്‍. തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. റൂറല്‍ ലേണിംഗ് സെന്ററുകളില്‍ തിരഞ്ഞെടുക്കപ്പെട്ട 30 റിസോഴ്‌സ് പേഴ്‌സണ്‍മാരും സിറ്റി ലേണിംഗ് സെന്ററുകളില്‍ നാല് റിസോഴ്‌സ് പേഴ്‌സണ്‍മാരുമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സുകള്‍ എടുക്കുന്നത്. കോവിഡ്- 19 രോഗവ്യാപനം നിലനിന്നിരുന്നതിനാല്‍ ഡിസംബര്‍ 31 വരെ ഓണ്‍ലൈനിലൂടെയായിരുന്നു ക്ലാസുകള്‍. രോഗവ്യാപന തോതിലെ വ്യത്യാസത്തിനനുസരിച്ച് ജനുവരി ഒന്നു മുതല്‍ ലേണിംഗ് സെന്ററുകളില്‍ നേരിട്ടും ക്ലാസുകള്‍ നടത്തി തുടങ്ങിയിട്ടുണ്ട്. പുറമെ ക്ലാസുകള്‍ ഓരോ വിഷയത്തിലും റെക്കോര്‍ഡ് ചെയ്ത ക്ലാസുകളുടെ വീഡിയോകളും വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കും.

പരിശീലന ക്ലാസുകള്‍

സ്റ്റേറ്റ് സിലബസിന് പുറമെ സംസ്ഥാന സാക്ഷരതാ മിഷന്‍ തുല്യത, നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ പരീക്ഷകളും ഹോപ്പ് നടത്തുന്നുണ്ട്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന് ബ്രിഡ്ജ് കോഴ്‌സ് ഉള്‍പ്പെടെ മോട്ടിവേഷന്‍ ക്ലാസുകള്‍, കൗണ്‍സിലിംഗ്, ലേണിംഗ് സെന്ററുകളിലെ അധ്യാപകര്‍ക്ക് ജില്ലാതല ദ്വിദിന പരിശീലനം, ദ്വിദിന സൈക്കോ സോഷ്യല്‍ പരിശീലനം, ദ്വിദിന മെന്ററിംഗ് പരിശീലനം, അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്നതിന് ജില്ലയിലെ ബീറ്റ് ഓഫീസര്‍മാര്‍, ജനമൈത്രി കമ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍മാര്‍, ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിവര്‍ക്കായുള്ള ഓറിയന്റേഷന്‍ ക്ലാസുകള്‍ എന്നിവയും നടത്തുന്നുണ്ട്.

സംഘടനകളുടെ സഹകരണം

ആദ്യഘട്ടങ്ങളില്‍ വകുപ്പുതലത്തില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരും അധ്യാപകരും എം.എസ്.ഡബ്ല്യു, സൈക്കോളജി വിദ്യാര്‍ത്ഥികളും തവനിഷ് സാമൂഹിക-സേവന സംഘടനയും മോട്ടിവേഷന്‍ ക്ലാസ്സുകള്‍ നല്‍കിയിരുന്നു. കൂടാതെ സര്‍ക്കാര്‍ ധനസഹായങ്ങള്‍ക്ക് പുറമെ പദ്ധതിയ്ക്ക് ആവശ്യമായ കൂടുതല്‍ ധനസഹായം സ്വരൂപിക്കുന്നതിനും കുട്ടികള്‍ക്ക് ആവശ്യമായ യൂണിഫോം, മറ്റ് പഠനസാമഗ്രികള്‍ ലഭ്യമാക്കുന്നതിനും ലേണിംഗ് സെന്ററുകളില്‍ ഹോപ്പ് നോഡല്‍ ഓഫീസര്‍, ഹോപ്പ് ജില്ലാ കോ ഓഡിനേറ്റര്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥര്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍, ജെ.സി.ഐ, റോട്ടറി, ലയണ്‍സ് ക്ലബ്ബ് തുടങ്ങിയ സന്നദ്ധ സംഘടനകളും ചേര്‍ന്ന് ഹോപ്പ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.

Exit mobile version