പരിഗണന ചെന്നിത്തല മാത്രമല്ല; യുഡിഎഫിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാകാമെന്ന് കെ മുരളീധരൻ; തെരഞ്ഞെടുപ്പിന് മുമ്പേ കോൺഗ്രസിൽ കസേരയ്ക്കായി വടംവലി

കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിൽ അധികാര തർക്കം മൂർച്ഛിച്ചു. ഇത്തവണ യുഡിഎഫിന് അധികാരം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‌ക്കൊപ്പം ഉമ്മൻ ചാണ്ടിയെയും പരിഗണിക്കുന്നുണ്ടെന്നാണ് കെ മുരളീധരൻ എംപി പ്രതികരിച്ചത്. ചെന്നിത്തലും ഉമ്മൻ ചാണ്ടിയും പ്രചാരണം നയിക്കുമെന്നും ഭൂരിപക്ഷം എംഎൽഎമാർ പിന്തുണയ്ക്കുന്ന വ്യക്തി മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിൽ സീറ്റുകൾ ഗ്രൂപ്പ് വീതം വയ്പ്പായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പിനതീതമായി സ്ഥാനാർത്ഥികളെ നിർത്തിയില്ലെങ്കിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും മുരളീധരൻ മുന്നറിയിപ്പ് നൽകുന്നു. താഴെത്തട്ടിൽ ഇപ്പോഴും പാർട്ടിക്ക് ചലനമുണ്ടാക്കാനായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വിമർശനം.

അതേസമയം, യുഡിഎഫിനുള്ളിൽ പുകഞ്ഞുകൊണ്ടിരിക്കുന്ന അധികാരവടം വലിയാണ് മുരളീധരന്റെ പ്രസ്താവനയോടെ പുറത്തുവന്നിരിക്കുന്നത്. വടകരയ്ക്ക് പുറത്ത് താൻ പ്രചാരണത്തിന് ഇറങ്ങില്ലെന്നും മുരളീധരൻ പറയുന്നു. കോൺഗ്രസിനകത്തെ തർക്കമാണോ കാരണമെന്ന ചോദ്യം നിഷേധിച്ച അദ്ദേഹം പാർട്ടിക്കുള്ളിൽ പരിഗണ കിട്ടാത്തത് കൊണ്ടല്ല തീരുമാനമെന്നാണ് വിശദീകരിക്കുന്നത്. എംപിയെന്ന ചുമതല നിർവ്വഹിക്കലാണ് പ്രധാനമെന്നും കെ മുരളീധരൻ പറഞ്ഞു.

വെൽഫെയർ ബന്ധം പാർട്ടിയിൽ ചർച്ച ചെയ്ത് തന്നെയാണ് തീരുമാനിച്ചത്. ഇക്കാര്യത്തിൽ പാർട്ടിയിലും മുന്നണിയിലും വിശദമായ ചർച്ച നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ക്രിസ്ത്യൻ മത നേതാക്കളുമായി യുഡിഎഫ് നേതാക്കളുടെ കൂടിക്കാഴ്ച എത്രമാത്രം അവർ വിശ്വാസത്തിലെടുത്തു എന്ന് അറിയില്ല. ഹൃദയം തുറന്ന ചർച്ചയിലൂടെ അവരുടെ ആശങ്ക പരിഹരിക്കണമെന്ന് മുരളീധരൻ പറഞ്ഞു.

Exit mobile version