ജോലിയിൽ നിന്നും പിരിച്ചുവിട്ടു; പിന്നീട് ജോലി നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ച് സ്‌കൂൾ മാനേജ്‌മെന്റ്; മരതൂരിൽ സ്‌കൂൾ ബസ് ഡ്രൈവർ ഓട്ടോറിക്ഷയിലിരുന്ന് തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം: സ്‌കൂൾബസ് ഡ്രൈവർ ജോലിയിൽ നിന്നും പിരിച്ചുവിട്ട നിരാശയിൽ തിരുവനന്തപുരം സ്വദേശി ആത്മഹത്യ ചെയ്തു. മരതൂർ സ്വദേശി ശ്രീകുമാറാണ് തീകൊളുത്തി ആത്മഹത്യ ചെയ്തത്. സ്‌കൂളിന് സമീപം ഓട്ടോറിക്ഷയിലിരുന്ന് തീകൊളുത്തിയായിരുന്നു ശ്രീകുമാറിന്റെ ആത്മഹത്യ. തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയവർ അഗ്നിശമനസേനയെ വിളിച്ചുവരുത്തി. സേനാംഗങ്ങൾ തീ അണച്ചെങ്കിലും ശ്രീകുമാറിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.

കഴിഞ്ഞ പതിനാറ് വർഷമായി കരിയകം ചെമ്പക സ്‌കൂൾ ജീവനക്കാരനായിരുന്നു ശ്രീകുമാർ. കോവിഡ് ലോക്ക്ഡൗൺ കാരണ ംസ്‌കൂൾ അടച്ചിട്ടതോടെ ആറു മാസം മുമ്പ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ലോക്ഡൗൺ വന്നതോടെ സ്‌കൂളിലെ ഡ്രൈവർമാരും ആയമാരും ഉൾപ്പടെ 61 പേരെയാണ് സ്‌കൂൾ മാനേജ്‌മെന്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. തുടർന്ന് തൊഴിലാളികൾ സ്‌കൂളിന് സമീപം സമരം നടത്തുകയും ചെയ്തിരുന്നു.

ഔട്ട്‌സോഴ്‌സിങ് ഏജൻസി വഴി ഇവർക്ക് തന്നെ ജോലി നൽകാമെന്ന് ചർച്ചയിൽ സ്‌കൂൾ അധികൃതർ ഉറപ്പുനൽകിയിരുന്നു. അതിന്റെ ഭാഗമായി സ്‌കൂൾ തുറന്നുപ്രവർത്തിച്ചതിനെ തുടർന്ന് ജോലിക്കായി എത്തിയതായിരുന്നു ശ്രീകുമാർ. അപ്പോഴാണ് മറ്റുചിലർ ജോലിക്ക് കയറുന്നത് ശ്രീകുമാർ കണ്ടത്. ജോലി നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ അദ്ദേഹം മനോവിഷമത്തിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇതേ സ്‌കൂളിൽ ആയയായി ജോലി നോക്കുകയാണ് ശ്രീകുമാറിന്റെ ഭാര്യ. രണ്ടുപെൺകുട്ടികളാണ് ശ്രീകുമാറിന്. മകളെ വിവാഹം കഴിപ്പിച്ചയതും വീടുപണിയും മറ്റുമായി കടബാധ്യതകൾ ഉണ്ടായിരുന്നു. കുടുംബത്തിലെ രണ്ടുപേർക്കും ജോലി നഷ്ടപ്പെട്ടതോടെ വളരെ ബുദ്ധിമുട്ടിലായിരുന്നു ഇവരെന്നാണ് വിവരം.

ശ്രീകുമാറിന്റെ ആത്മഹത്യയിൽ കളക്ടർ ഇടപെടണമെന്നും കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സഹപ്രവർത്തകർ ആവശ്യപ്പെട്ടു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version