14ല്‍ 11 ജില്ലാ പഞ്ചായത്തുകളിലും അധികാരത്തിലേറി എല്‍ഡിഎഫ്, മൂന്നിടങ്ങളില്‍ മാത്രമായി ഒതുങ്ങി യുഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മിന്നും വിജയമാണ് എല്‍ഡിഎഫ് സ്വന്തമാക്കിയത്. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളില്‍ 11 ഇടങ്ങളിലും എല്‍ഡിഎഫ് പ്രസിഡന്റുമാര്‍ അധികാരത്തിലേറിയിരിക്കുകയാണ്. മൂന്നിടങ്ങളില്‍ മാത്രമാണ് യുഡിഎഫിന് അധികാരം ലഭിച്ചത്.

ഇരുമുന്നണികളും ഒപ്പത്തിനൊപ്പം വന്ന വയനാട്ടില്‍ യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് അധികാരം നേടിയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് ഭരണമുള്ളത്.

മലപ്പുറം, എറണാകുളും, വയനാട് എന്നിവിടങ്ങളില്‍ യുഡിഎഫ് ഭരണവും. പട്ടിക ജാതി വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള തിരുവനന്തപുരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ ഡി.സുരേഷ് കുമാര്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

യുഡിഎഫിന് ഈ വിഭാഗത്തില്‍ ആരും ഇല്ലാത്തിനാലാണിത്. പത്തനംതിട്ടയില്‍ സിപിഎമ്മിലെ അഡ്വ.ഓമല്ലൂര്‍ ശങ്കരനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്തത്. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.ജി.രാജേശ്വരി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.

23 അംഗ ഡിവിഷനുകളില്‍ 21 ഇടങ്ങളിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചിരുന്നത്. യുഡിഎഫിന് രണ്ടു സീറ്റുകള്‍ മാത്രമെ ആലപ്പുഴ ജില്ലാ പഞ്ചായത്തില്‍ ലഭിച്ചിട്ടുള്ളൂ. കാസര്‍കോട് സിപിഎമ്മിലെ ബേബി ബാലകൃഷ്ണന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി പി ദിവ്യയെ തെരഞ്ഞെടുത്തു. യു ഡി എഫിലെ ലിസി ജോസഫിനെയാണ് പരാജയപ്പെടുത്തിയത്. ദിവ്യയ്ക്ക് ഇരുപത്തിമൂന്നില്‍ 16 വോട്ട് ലഭിച്ചു. ലിസി ജോസഫിന് ഏഴ് വോട്ടാണ് കിട്ടിയത്.

തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ പി കെ ഡേവിസിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസിലെ ജോസഫ് ടാജറ്റിനെയാണ് പരാജയപ്പെടുത്തിയത്. എല്‍ഡിഎഫിന് 24 വോട്ടും യുഡിഎഫിന് 5 വോട്ടും ലഭിച്ചു. സിപിഎമ്മിലെ കെ. ബിനുമോള്‍ പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

30 ല്‍ 27 വോട്ട് നേടിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിനുമോളുടെ വിജയം. എതിര്‍ സ്ഥാനാര്‍ഥി യുഡിഎഫിലെ മെഹര്‍ബാന്‍ മൂന്ന് വോട്ടു ലഭിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില് യുഡിഎഫിന് വിജയം. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ സംഷാദ് മരക്കാറിനെ പ്രസിഡന്റായി തെരഞ്ഞെടുത്തു.

എല് ഡി എഫിനും യുഡിഎഫിനും എട്ട് വീതം സീറ്റുകളാണ് ഉണ്ടായിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി കേരള കോണ്‍ഗ്രസ് എമ്മിലെ നിര്മ്മല ജിമ്മി തെരഞ്ഞെടുക്കപ്പെട്ടു.

Exit mobile version