അരുണ്‍ സ്ത്രീധനമായി ആവശ്യപ്പെട്ടത് 100 പവനും 50ലക്ഷം രൂപയും, വിവാഹത്തിന് മുമ്പ് 5 ലക്ഷം രൂപ വാങ്ങി, അടുത്തിടെ കുറച്ചു വസ്തു വില്‍ക്കാനും ശ്രമിച്ചു; 51കാരിയെ 26കാരന്‍ പ്രണയം നടിച്ച് വിവാഹം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍

വെള്ളറട: 51കാരിയായ കാരക്കോണം സ്വദേശിനി ശാഖയെ ഷോക്കേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ബന്ധുക്കള്‍. സ്വത്തു തട്ടിയെടുക്കാന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണു ബന്ധുക്കളുടെ ആരോപണം.

അരുണിന്റെ ഇടപെടലുകളില്‍ സംശയം തോന്നുന്നുവെന്നും എപ്പോഴും വഴക്കിടാറുണ്ടെന്നും ശാഖ കൂട്ടുകാരിയോടു പറഞ്ഞിരുന്നു. ഒരുമാസം മുന്‍പ് ഇലക്ട്രിക് അടുപ്പില്‍ വൈദ്യുതി കടത്തിവിട്ടു കൊലപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു.

26കാരനായ അരുണും 51കാരിയായ ശാഖയും 2 മാസം മുന്‍പാണ് വിവാഹിതയായത്. ശാഖയുടെ അമ്മ ഫിലോമിന കിടപ്പുരോഗിയാണ്. ഇവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കഴിഞ്ഞിരുന്നപ്പോഴാണ് അരുണിനെ പരിചയപ്പെട്ടത്.

ഒക്ടോബര്‍ 19ന് ആയിരുന്നു വിവാഹം. വിവാഹത്തില്‍ നിന്നു ശാഖയെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിച്ചിരുന്നു. കഴിഞ്ഞ 10ന് ഇരുവരും ഗ്രാമപ്പഞ്ചായത്തില്‍ എത്തി വിവാഹം റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അരുണ്‍ മദ്യവും, മറ്റു ലഹരികളും ഉപയോഗിക്കാറുണ്ടെന്നു ശാഖ സുഹൃത്തിനോടു പറഞ്ഞിട്ടുണ്ട്.

വിവാഹ ചിത്രം സമൂഹമാധ്യമത്തില്‍ പങ്കുവച്ചതിനെ ചൊല്ലി കഴിഞ്ഞദിവസം അരുണും, ശാഖയും വഴക്കിട്ടിരുന്നു. ഭാര്യയ്ക്കു പ്രായം കൂടുതലായതു കാരണം ചിത്രം കണ്ടു കൂട്ടുകാര്‍ കളിയാക്കുമെന്നാണ് അരുണ്‍ പറഞ്ഞത്. സ്വത്തു തട്ടിയെടുക്കാന്‍ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നാണു ബന്ധുക്കളുടെ ആരോപണം.

ശാഖയ്ക്കു പത്തേക്കറോളം ഭൂമിയും ആഡംബര വീടും ഉണ്ട്. റബര്‍മരം കടുംവെട്ടിനു നല്‍കിയപ്പോള്‍ ലഭിച്ച 20 ലക്ഷം രൂപയില്‍ 10 ലക്ഷത്തോളം അരുണിനു നല്‍കി. കാറും വാങ്ങിക്കൊടുത്തു. പ്രായ വ്യത്യാസംമൂലം ഇവരുടെ ബന്ധം അരുണിന്റെ വീട്ടുകാര്‍ എതിര്‍ത്തു.

വീടുവിട്ട അരുണ്‍ വാടകവീട്ടിലായിരുന്നു താമസം. വിവാഹത്തിനു മുന്‍പ് 5 ലക്ഷത്തോളം രൂപ അരുണ്‍ വാങ്ങി. സ്ത്രീധനമായി 100 പവനും 50ലക്ഷം രൂപയും ആയിരുന്നു ആവശ്യം. അടുത്തിടെ കുറച്ചു വസ്തു വില്‍ക്കാനും ശ്രമം നടത്തിയതായി ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞദിവസം പുലര്‍ച്ചെ 5ഓടെയായിരുന്നു ശാഖയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒരു മണിക്കൂര്‍ കഴിഞ്ഞാണ് അരുണ്‍ അയല്‍ക്കാരെ അറിയിച്ചത്. ആള്‍ക്കാര്‍ എത്തിയപ്പോള്‍ ശാഖ വീടിന്റെ ഹാളില്‍ മരിച്ച നിലയില്‍ നിലത്തു കിടക്കുകയായിരുന്നു.

തറയില്‍ രക്തവും കാണപ്പെട്ടു. അലങ്കാരത്തിനായി മീറ്റര്‍ ബോര്‍ഡില്‍ നിന്നെടുത്ത വൈദ്യുത വയറുകളും ഉണ്ടായിരുന്നു. സംഭവത്തില്‍ ഭര്‍ത്താവ് നെയ്യാറ്റിന്‍കര പത്താംകല്ല് സ്വദേശിയും സ്വകാര്യ ആശുപത്രി ജീവനക്കാരനുമായ അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതിനു പിന്നാലെ പൊലീസ് അന്വേഷണത്തില്‍ സംഭവം കൊലപാതകമാണെന്നു വ്യക്തമായതായി എസ്പി പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലുള്ള ശാഖയുടെ മൃതദേഹം ഇന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

Exit mobile version