അമ്പത്തൊന്നുകാരിയെ 26കാരൻ പ്രണയം നടിച്ച് വിവാഹം ചെയ്തത് സ്വത്ത് തട്ടിയെടുക്കാനോ?;വിവാഹഫോട്ടോ പുറത്തായതിന് ശാഖയെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തി അരുണിന്റെ ക്രൂരത

തിരുവനന്തപുരം: 51കാരിയായ കാരക്കോണം സ്വദേശിനി ശാഖയെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മരിച്ച ശാഖയെ ഭർത്താവ് അരുൺ(26) ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പോലീസ് ചോദ്യം ചെയ്യലിൽ കണ്ടെത്തുകയായിരുന്നു.

ശാഖയെ കൊലപ്പെടുത്തി ഷോക്കേറ്റ് മരിച്ചതാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച അരുൺ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. ശനിയാഴ്ച രാവിലെയാണ് ശാഖയെ കാരക്കോണം ത്രേസ്യാപുരത്തെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ വൈദ്യുതാലങ്കാരത്തിൽനിന്ന് ഷോക്കേറ്റെന്നായിരുന്നു അരുൺ മൊഴി നൽകിയത്. എന്നാൽ സമീപവാസികളും മറ്റുള്ളവരും മരണത്തിൽ സംശയമുന്നയിച്ചതോടെ പോലീസ് അരുണിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ശാഖ ഷോക്കേറ്റ് മരിച്ചതാണെന്ന വാദത്തിൽ ഉറച്ചുനിന്ന അരുൺ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് കൊലപാതകമെന്ന് സമ്മതിച്ചത്.

അതിനിടെ, ശാഖയുടെ മൃതദേഹത്തിലും വീടിന്റെ തറയിലും ചോരപ്പാടുകൾ കണ്ടതായും സമീപവാസികൾ പറഞ്ഞു. മൂക്ക് പരിക്കേറ്റ് ചതഞ്ഞനിലയിലായിരുന്നു. മൃതദേഹത്തിലും തറയിലും ചോരപ്പാടുകളുണ്ടായിരുന്നു. ഷോക്കേറ്റ് വീണെന്നാണ് അരുൺ പറഞ്ഞത്. അയൽക്കാരായ യുവാക്കളും സ്ത്രീയും ചേർന്നാണ് ശാഖയെ ആശുപത്രിയിൽ കൊണ്ടുപോയതെന്നു സമീപവാസി കൂടിയായ പഞ്ചായത്ത് അംഗം വിജി പറഞ്ഞു.

സമ്പന്നയായ ശാഖയും 26കാരനായ അരുണും പ്രണയിച്ച് വിവാഹിതരായതാണെന്നാണ് നാട്ടുകാർ നൽകുന്നവിവരം. രണ്ട് മാസം മുമ്പായിരുന്നു വിവാഹ ചടങ്ങ്. എന്നാൽ വിവാഹത്തിന് പിന്നാലെ ദമ്പതിമാർക്കിടയിൽ വഴക്ക് പതിവായിരുന്നെന്ന് ശാഖയുടെ അമ്മയെ ശുശ്രൂഷിക്കുന്ന ഹോംനഴ്‌സ് വെളിപ്പെടുത്തി. വിവാഹ ഫോട്ടോ പുറത്തായതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇതുവരെ വിവാഹം രജിസ്റ്റർ ചെയ്യാതിരുന്നതും വഴക്കിന് കാരണമായി. നേരത്തെ വീട്ടിലെ വൈദ്യുതമീറ്ററിൽനിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേൽപ്പിക്കാൻ ശ്രമിച്ചിരുന്നതായും രേഷ്മ വെളിപ്പെടുത്തി. കഴിഞ്ഞദിവസം വരെ ഭർത്താവിന് വേണ്ടി ശാഖ വ്രതമെടുത്തിരുന്നു. വെള്ളിയാഴ്ചയാണ് വ്രതം അവസാനിച്ചതെന്നും രേഷ്മ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് മാസമായി ശാഖയുടെ വീട്ടിലെ ഹോംനഴ്‌സാണ് രേഷ്മ.

Exit mobile version