ഈ ദുനിയാവിന് ഇവർ കൂടി അവകാശികളാണ്; രണ്ടര വർഷം മുമ്പ് വീട്ടിലെത്തിയ കണ്ണുകാണാത്ത സ്‌കൂബിയെ ചേർത്തുപിടിച്ച് ചെന്നിത്തല

scooby dog | Kerala news

തിരുവനന്തപുരം: എറണാകുളത്ത് ടാക്‌സി ഡ്രൈവർ നായയോട് കാണിച്ച ക്രൂരത സോഷ്യൽമീഡിയയെ കണ്ണീരിലാഴ്ത്തുന്നതിനിടെ സ്വന്തം വീട്ടിലെ ഓമനമൃഗത്തെ കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ടര വർഷം മുമ്പ് വീട്ടിലെത്തിയ സ്‌കൂബി എന്ന വളർത്തുനായയുടെ സ്‌നേഹത്തെ കുറിച്ചാണ് ചെന്നിത്തല വാചാലനാകുന്നത്.

ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്‌കൂബിയെ വീട്ടിലെത്തിച്ചതെന്ന് അദ്ദേഹം പറയുന്നു. വേഗം ഇണങ്ങിയ നായ്ക്കുട്ടിക്ക് കാഴ്ചശക്തിയില്ലെന്ന് വൈകിയാണ് മനസിലായതെന്നും എങ്കിലും സ്‌നേഹത്തോടെ സ്‌കൂബിയെ കുടുംബം ചേർത്തുപിടിച്ചെന്നും ചെന്നിത്തല കുറിക്കുന്നു. ചെത്തികൂർപ്പിച്ച ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നെന്നും ഇന്നും ഓമനയായി വീട്ടിൽ സ്‌കൂബിയുണ്ടെന്നും ചെന്നിത്തല പറഞ്ഞുവെയ്ക്കുന്നു.

‘സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്‌നേഹിക്കുന്ന, സ്‌നേഹിച്ചാൽ ഇരട്ടിയായി സ്‌നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല, അവർ കൂടി അവകാശികളാണ്.’ അദ്ദേഹം ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെ.

രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് കുറിപ്പ്:

വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസർഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ, ഞങ്ങളുടെ വളർത്തുനായ സ്‌കൂബി ഓടിയെത്തി സ്‌നേഹപ്രകടനം തുടങ്ങി.
ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകൾ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ ഇടിച്ചാണ് നിൽക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്‌കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്.

കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചു തുടങ്ങി. ഏതെങ്കിലും ഒരു പോരായ്മ നികത്താനായി മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതൽ നൽകും എന്ന് പറയുന്നത് സ്‌കൂബിയുടെ കാര്യത്തിൽ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ചെത്തികൂർപ്പിച്ച ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു.
സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്‌നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്‌നേഹത്തോടെ പെരുമാറുക. സ്‌നേഹിച്ചാൽ ഇരട്ടിയായി സ്‌നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല, അവർ കൂടി അവകാശികളാണ്.

Exit mobile version