വിലക്കുറവ് പ്രഖ്യാപിച്ചു, പിന്നാലെ വമ്പന്‍ ജനത്തിരക്ക്; തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് അടപ്പിച്ചു

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ മറന്ന് ജനങ്ങളെ കൂട്ടത്തോടെ പ്രവേശിപ്പിച്ചതിന് തിരുവനന്തപുരത്തെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ പോത്തീസ് അടപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

വ്യാപാര സ്ഥാപനത്തില്‍ വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു. ഇത് വന്‍ ജനത്തിരക്കിനിടയാക്കി. വിവരമറിഞ്ഞ് നിരവധി പേരാണ് ഒഴുകിയെത്തിയത്. ഗുരുതര കൊവിഡ് ചട്ട ലംഘനമാണ് ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ സ്ഥാപനത്തിനെതിരെ നടപടിയെടുത്തത്.

ജൂലൈയില്‍ പോത്തീസിന്റെ ലൈസന്‍സ് ജില്ലാ ഭരണകൂടം റദ്ദ് ചെയ്തിരുന്നു. തുടര്‍ച്ചയായി കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. നഗരസഭ നല്‍കിയ മുന്നറിയിപ്പുകള്‍ സ്ഥാപനം ലംഘിച്ചിരുന്നു.

പോത്തീസിലെ 17 പേര്‍ക്ക് അന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നിട്ടും വേണ്ട സുരക്ഷാ ക്രമീകരണങ്ങളൊന്നും സ്ഥാപനങ്ങള്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ട് പോലും ഞായറാഴ്ചകളില്‍ പോത്തീസ് സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു ലൈസന്‍സ് റദ്ദാക്കല്‍ നടപടി.

Exit mobile version