തലയില്‍ ആഴത്തിലുള്ള മുറിവ്, 48കാരന്‍ കട വരാന്തയില്‍ മരിച്ച നിലയില്‍, ദുരൂഹത

അടിമാലി: നാല്‍പത്തിയെട്ടുകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറക്കുളം കൊച്ചു പാറയ്ക്കല്‍ മാത്യുവിനെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. ബസ് സ്റ്റാന്‍ഡ് ജംക്ഷനിലുള്ള കെട്ടിടത്തിന്റെ രണ്ടാം നിലയിലെ വരാന്തയിലായിരുന്നു മൃതദേഹം.

10 വര്‍ഷമായി വീടുമായുള്ള ബന്ധം ഉപേക്ഷിച്ച് അടിമാലി ടൗണില്‍ വ്യാപാര സ്ഥാപനങ്ങളുടെ വരാന്തകളിലും മറ്റുമായാണ് മാത്യു താമസിച്ചിരുന്നത്. തലയില്‍ ആഴത്തിലുള്ള മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലാണ് വ്യാപാരസ്ഥാപനത്തിന്റെ വരാന്തയില്‍ മൃതദേഹം കിടന്നത്.

ഇതിനു സമീപത്തു നിന്ന് തലയില്‍ ഇടിക്കാന്‍ ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന സിമന്റ് ഇഷ്ടിക കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഒരാഴ്ച മുന്‍പ് മാത്യുവിനൊപ്പം ഉണ്ടായിരുന്ന മറ്റൊരാളുമായി ഉണ്ടായ കലഹം കയ്യാങ്കളിയിലെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്നാണ് നിഗമനം. പ്രതിയെന്നു സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇടുക്കിയില്‍ നിന്ന് പൊലീസ് നായയും വിരലടയാള വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

അടിമാലി സിഐ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Exit mobile version