‘കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക’; രാമന് ആയിരം കോടിയുടെ അമ്പലം പണിഞ്ഞുകൊണ്ടല്ല, മറിച്ച് പാവപ്പെട്ടവന്റെ മക്കള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കിയാകണം വികസനരേഖ രൂപപ്പെടുത്തേണ്ടതെന്ന് സന്തോഷ് ഏച്ചിക്കാനം

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ എന്ന് സന്തോഷ് ഏച്ചിക്കാനം. ദീര്‍ഘവീക്ഷണത്തോടെയുള്ള സര്‍ക്കാരിന്റെ വിദ്യാഭ്യാസ-വികസനനയങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ അഭിപ്രായം.

രാമന് ആയിരം കോടിയുടെ അമ്പലം പണിഞ്ഞുകൊണ്ടല്ല, മറിച്ച് പാവപ്പെട്ടവന്റെ മക്കള്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം നല്‍കിയാകണം വികസനരേഖ രൂപപ്പെടുത്തേണ്ടതെന്ന് യുപി സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനായി എന്ന് സന്തോഷ് എച്ചിക്കാനം പറയുന്നു.

ആരോഗ്യരംഗത്തെ പ്രവര്‍ത്തനത്തിലൂടെ ലോകാരോഗ്യരംഗത്തുതന്നെ കേരളം ചര്‍ച്ചാ വിഷയമായെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് നക്ഷത്രത്തിന് പകരം വീടുകളില്‍ മകര നക്ഷത്രവിളക്ക് തൂക്കണമെന്ന് ഹൈന്ദവ ഫാസിസ്റ്റുകള്‍ മുറവിളി കൂട്ടുമ്പോള്‍ കേരളം സംസാരിക്കുന്നത് കര്‍ഷക ബില്ലിനെക്കുറിച്ചാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കമ്യൂണിസ്റ്റ് പാര്‍ട്ടി ഹൈന്ദവ വര്‍ഗീയ ശക്തികളെപ്പോലെ ജനങ്ങളില്‍നിന്ന് വോട്ടുപിടിക്കുകയോ പിടിച്ചുവാങ്ങുകയോ ചെയ്യുന്നില്ല. തെരഞ്ഞെടുപ്പുകാലത്ത് അഴിമതിപ്പണമെടുത്ത് പാവങ്ങള്‍ക്ക് എറിഞ്ഞുകൊടുത്ത് അവരെ താല്‍ക്കാലിക വ്യാമോഹങ്ങളില്‍ കുടുക്കി വഞ്ചിക്കുന്നില്ലെന്ന് അദ്ദേഹം കൂ്ട്ടിച്ചേര്‍ത്തു.

മറിച്ച് ഓരോ പൗരന്റെയും അവകാശങ്ങളെ അര്‍ഹതയുള്ള കൈകകളിലേക്ക് സ്വാഭാവികമായി എത്തിക്കുന്നു. അതിന്റെ പേരാണ് നീതിയുടെ രാഷ്ട്രീയം. ഈ തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ടി മുന്നോട്ടുവയ്ക്കുന്നതും ഈ നേരിന്റെ രാഷ്ട്രീയമാണെന്നും സന്തോഷ് ഏച്ചിക്കാനം പറഞ്ഞു.

Exit mobile version