എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രിയപ്പെട്ടവളായി അമ്മിണി, തെരഞ്ഞെടുപ്പില്‍ പോരാട്ടം കിഴക്കമ്പലത്തെ ട്വന്റി ട്വന്റിക്കെതിരെ

കിഴക്കമ്പലം: കേരളം തെരഞ്ഞെടുപ്പ് ചൂടിലെത്തിയിരിക്കുകയാണ്. എല്ലാ പാര്‍ട്ടികളും പ്രചാരണം കൊഴിപ്പിച്ചുകൊണ്ടിരിക്കുന്നു. കിഴക്കമ്പലം പഞ്ചായത്തിലെ കുമ്മനോട് വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററാണ് ഇപ്പോള്‍ ജനശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്നത്.

ഈ വാര്‍ഡിലെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും തെരഞ്ഞെടുപ്പ് പോസ്റ്ററുകളില്‍ ഒരേ മുഖവും ഒരേപേരും ഒരേ ആളുമാണ്. അമ്മിണി. കുമ്മനോടിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ അമ്മിണി രാഘവന്റേതാണത്. രണ്ടിലും ചിഹ്നം കുടയാണ്.

എല്‍ഡിഎഫിനും യുഡിഎഫിനും ഒരേപോലെ പ്രിയപ്പെട്ടവളാണ് അമ്മിണി. അതുകൊണ്ടുതന്നെ ഇരുമുന്നണികളും അമ്മിണിയെയാണ് പിന്തുണയ്ക്കുന്നത്. അമ്മിണിക്കുവേണ്ടി പോസ്റ്ററുകള്‍ പതിപ്പിച്ച് ഇരുമുന്നണികളും പ്രചരണവും തുടങ്ങിക്കഴിഞ്ഞു.

യുഡിഎഫിന്റെ ബോര്‍ഡില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്നും എല്‍ഡിഎഫിന്റെ ബോര്‍ഡില്‍ എല്‍ഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെന്നുമാണെന്ന് മാത്രം. കിഴക്കമ്പലത്തെ ട്വന്റി ട്വന്റിക്കെതിരെയാണ് അമ്മിണിയുടെ പോരാട്ടം. ട്വന്റി ട്വന്റിയുടെ പിഡി ശ്രീഷയും എന്‍ഡിഎയുടെ അഞ്ജു രാജീവുമാണ് അമ്മിണിയുടെ എതിരാളികള്‍.

കിഴക്കമ്പലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് യുഡിഎഫും എല്‍ഡിഎഫും ഇത്തരമൊരു നീക്കം നടത്തുന്നത്. പ്രാദേശിക നീക്കുപോക്കുകളെന്നാണ് യുഡിഎഫ് പറയുന്നത്. എല്‍ഡിഎഫാകട്ടെ, പിന്തുണയില്‍ നീക്കുപോക്കുകളില്ലെന്നും വാദിക്കുന്നു.

Exit mobile version