24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തിയാര്‍ജിക്കും; കേരളത്തില്‍ പെരുമഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്, ചൊവ്വാഴ്ച മുതല്‍ മഴ ശക്തമാവുമെന്നും ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതോടെയാണ് മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 24 മണിക്കൂറില്‍ ഇത് തീവ്ര ന്യൂനമര്‍ദമാവും. പടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം ബുധനാഴ്ചയോടെ തെക്കന്‍ തമിഴ്‌നാട് തീരത്തിലൂടെ കരയില്‍ പ്രവേശിക്കുമെന്നാണ് കണക്കാക്കുന്നത്. ഇത് തെക്കന്‍ തമിഴ്‌നാട്, ശ്രീലങ്ക, തിരുവനന്തപുരം തീരം വഴി അറബിക്കടലില്‍ പ്രവേശിച്ചേക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു.

ഈ സാഹചര്യത്തില്‍ ചൊവ്വ മുതല്‍ വ്യാഴം വരെയാണ് സംസ്ഥാനത്ത് അതിതീവ്ര മഴ പ്രതീക്ഷിക്കുന്നത്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് ചൊവ്വാഴ്ച ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളില് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115.6 മില്ലീമീറ്റര്‍ മുതല്‍ 204.4 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം. സംസ്ഥാനത്തെങ്ങും ഞായറാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു.

തെക്കന്‍ കേരളത്തിലാണ് കനത്ത മഴക്ക് സാധ്യതയെന്നും വടക്കന്‍ കേരളത്തില് മഴ കുറയുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കി.

Exit mobile version