വ്യാജപ്രചാരണം നടത്തുന്നത് തുടര്‍ന്നാല്‍ ഉറപ്പായും നിയമ നടപടിലേക്ക്; കെ സുരേന്ദ്രന് മുന്നറിയിപ്പുമായി ഋഷിരാജ് സിംഗ്

തൃശ്ശൂര്‍: ജയില്‍ വകുപ്പിനെതിരെ വ്യാജപ്രചാരണം നടത്തുന്നത് തുടര്‍ന്നാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന് മുന്നറിയിപ്പ് നല്‍കി ജയില്‍ ഡിജിപി ഋഷിരാജ് സിംഗ്. ഋഷിരാജ് സിംഗ് സുരേന്ദ്രന് അയച്ച കത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സ്വര്‍ണ കടത്ത് കേസിലെ പ്രതിക്ക് ജയിലില്‍ അനധികൃതമായി സന്ദര്‍ശക സൗകര്യം നല്‍കിയിട്ടില്ലെന്നും വസ്തുതാവിരുദ്ധമായ പ്രസ്താവനകള്‍ വന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഋഷിരാജ് സിംഗ് സുരേന്ദ്രനോട് പറഞ്ഞു.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ പലരും ജയിലില്‍ സന്ദര്‍ശിച്ചെന്ന് സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇത്തരം കൂടിക്കാഴ്ചയ്ക്ക് ജയില്‍ സൂപ്രണ്ട് കൂട്ടുനിന്നുവെന്നും കസ്റ്റംസിന്റെ അനുമതി ഇല്ലാതെയായിരുന്നു ഈ കൂടിക്കാഴ്ചകളെന്നുമായിരുന്നു സുരേന്ദ്രന്റെ ആരോപണം.

ഈ സംഭവത്തിന് പിന്നാലെയാണ് സുരേന്ദ്രനെതിരെ ഋഷിരാജ് സിങ് രംഗത്തെത്തിയത്. വ്യക്തമായ പരിശോധനയോ ധാരണയോ ഇല്ലാതെ ജയില്‍ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തും വിധം പത്ര/ദൃശ്യ മാധ്യമങ്ങളില്‍ തെറ്റായതും അടിസ്ഥാന രഹിതവുമായ വാര്‍ത്ത നല്‍കി, വാര്‍ത്തകള്‍ക്ക് ദൃശ്യമോ ഭൗതികമോ ആയ തെളിവുകളുടെ പിന്‍ബലമില്ലാത്തതാണ്, ജയില്‍ വകുപ്പിന് മനപ്പൂര്‍വ്വം അവമതിപ്പുണ്ടാക്കുന്ന വാര്‍ത്ത നല്‍കുന്നതിന് മുമ്പ് അതിന്റെ നിജസ്ഥിതി വകുപ്പധ്യക്ഷനായ തന്നില്‍നിന്നും മനസിലാക്കാമായിരുന്നെന്നും ഋഷിരാജ് സിങ് വ്യക്തമാക്കി.

നല്‍കിയ വാര്‍ച്ച പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Exit mobile version