പ്രചാരണത്തിന് അഞ്ച് പൈസയില്ല, കൂപ്പണ്‍ അടിച്ച് വിറ്റ് കെപിസിസി, ബക്കറ്റ് പിരിവ് നടത്തി ആളുകളെ വെറുപ്പിക്കരുതെന്ന് നിര്‍ദേശം; ഇത്തവണ കോണ്‍ഗ്രസ് രക്ഷപ്പെടണമെങ്കില്‍ വോട്ടിന് പുറമെ ചില്ലറ നോട്ടും കൊടുക്കണം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തിയാര്‍ജ്ജിച്ചിരിക്കുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള പ്രചാരണവും പൊടിപൊടിക്കുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടിന് പുറമെ ചില്ലറ നോട്ടും കൂടി കൊടുത്താലേ ഇക്കുറി രക്ഷപെടുകയുള്ളൂ എന്ന അവസ്ഥയിലായിരിക്കുകയാണ് കോണ്‍ഗ്രസ്.

സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് പാര്‍ട്ടി. പ്രചാരണച്ചെലവിന് കൈയ്യില്‍ കാശില്ലാത്തത് കാരണം സ്ഥാനാര്‍ഥികള്‍ക്ക് കൂപ്പണ്‍ അടിച്ച് നല്കിയിരിക്കുകയാണ് കെപിസിസി. നൂറ് മുതല്‍ രണ്ടായിരം രൂപയുടെ വരെ കൂപ്പണുകളുണ്ട്. വിറ്റ് കിട്ടുന്ന കാശ് ഓരോ വാര്‍ഡിലേക്കും പ്രചാരണത്തിനായി ചെലവഴിക്കും.

ഗ്രാമപഞ്ചായത്ത് വാര്‍ഡിന് അന്‍പതിനായിരം രൂപ, നഗരസഭ വാര്‍ഡിന് ഒരുലക്ഷം, കോര്‍പറേഷന്‍ ഡിവിഷന്‍ രണ്ട് ലക്ഷം. ഇതിന് പുറമെ സ്ഥാനാര്‍ഥികള്‍ക്ക് മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപയുടെ കൂപ്പണ്‍ വേറെ നല്കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ക്കുമുണ്ട് ചെലവിനായി അഞ്ചുലക്ഷം രൂപയുടെ കൂപ്പണ്‍.

കൂപ്പണുകള്‍ താഴെത്തട്ടില്‍ എത്തിച്ചുകഴിഞ്ഞു. മറ്റ് പാര്‍ട്ടികള്‍ പ്രചാരണം തകര്‍ക്കുമ്പോള്‍ സംഭാവന സ്വീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്നും ഇക്കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും കെ.പി.സി.സി ജില്ലാ കമ്മിറ്റികള്‍ക്ക് അയച്ച സര്‍ക്കുലറില്‍ പ്രത്യേകം ഓര്മപ്പെടുത്തുന്നു.അതേസമയം, ബക്കറ്റ് പിരിവുപോലെ നടത്തി ആളുകളെ വെറുപ്പിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്.

Exit mobile version