‘പെണ്ണായാല്‍ അറപ്പ് പാടില്ല, കറിയിലെ കഷണങ്ങള്‍ നോക്കി എടുക്കരുത്’; നിര്‍ദേശങ്ങള്‍ ഒത്തിരി ഇഷ്ടപ്പെട്ടു, ഭയങ്കര ടച്ചിങ്ങ്‌സായിട്ട് തോന്നി, ഇനി അച്ചാറിന് പകരം എടുക്കാം; പരിഹസിച്ച് കുറിപ്പ്

കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും ആണ്‍ പെണ്‍ വ്യത്യാസമുണ്ടെന്ന് പറയുന്ന ഒരു സ്വകാര്യ ചാനലിലെ പരിപാടിയിലെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. എല്ലാ വീട്ടിലും ഇത്തരം ഉപദേശങ്ങള്‍ പ്രിന്റെടുത്ത് സൂക്ഷിക്കുന്നത് വളരെ ഉചിതമായിരിക്കുമെന്ന് പരിഹാസ രൂപേണ പറയുകയാണ് ഡോക്ടര്‍ നെല്‍സണ്‍ ജോസഫ്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്ന് മികച്ച ഒരു പ്രോഗ്രാമിന്റെ ക്ലിപ്പിങ്ങ് കാണുകയുണ്ടായി. ഓരോ പെണ്‍കുട്ടിയും ജീവിതത്തില്‍ പകര്‍ത്തേണ്ട ചില സുപ്രധാന കാര്യങ്ങളെക്കുറിച്ചാണ് ക്ലിപ്പിങ്ങില്‍ പറഞ്ഞുകണ്ടത്.

ക്ലിപ്പ് കാണാത്ത പെണ്‍കുട്ടികള്‍ക്കായി ആ നിര്‍ദേശങ്ങള്‍ ഇവിടെ ചുരുക്കിയെഴുതാം.

1. പെണ്‍കുട്ടിയാണെങ്കില്‍ സ്വാദ് നോക്കാതെ ഭക്ഷണം കഴിക്കണം.

2. പെണ്ണായാല്‍ അറപ്പ് പാടില്ല.

3. കറിയിലെ കഷണങ്ങള്‍ ഒന്നും നോക്കി എടുക്കരുത്.

4. ഒന്നും ഇഷ്ടമില്ല എന്ന് പറയരുത്.

നിര്‍ദേശങ്ങള് എനിക്ക് ഒരു ആണെന്ന നിലയ്ക്ക് ഒത്തിരി ഇഷ്ടപ്പെട്ടു…ഭയങ്കര ടച്ചിങ്ങ്‌സായിട്ട് തോന്നി.ഇനി അച്ചാറിന് പകരം എടുക്കാം.

ഇപ്പഴത്തെ ജനറേഷന്‍ ആയാലും ശരി, കഴിഞ്ഞ ജനറേഷന്‍ ആയാലും ശരി ഇതൊക്കെ പാലിച്ച് ജീവിച്ചാല്‍ ഞങ്ങ ആണുങ്ങടെ ജീവിതം നിങ്ങ പെണ്ണുങ്ങള്‍ക്ക് ഇനിയും സുഖകരമാക്കാം..

അതാവണം നിങ്ങടെ ജീവിതലക്ഷ്യം.

പെണ്‍കുട്ടികളൊക്കെ രുചിയറിഞ്ഞ് കഴിച്ച് കഴിഞ്ഞാലേ, പിന്നെ ആണുങ്ങടെ ഇഷ്ടത്തിന് ആര് ഭക്ഷണമുണ്ടാക്കും? ആര് ചായ കൊണ്ടുവന്ന് കൊടുക്കും? ….നോ നോ നോ… ഒരിക്കലും പാടില്ല..

അറപ്പ് ഒട്ടും പാടില്ല. ആണുങ്ങക്ക് അറപ്പിന്റെയും വിയര്‍പ്പിന്റെയുമൊക്കെ അസുഖമുള്ളകൊണ്ട് എല്ലാം പെണ്ണുങ്ങള് തന്നെ വേണം ചെയ്യാന്‍..

അടക്കം ഒതുക്കം ഒന്നും ഇഷ്ടല്യാ?

കറിയിലെ കഷണങ്ങള്…ഫോര്‍ എക്‌സാമ്പിള്‍, കോഴിക്കറി വച്ചാല്‍ കാല്, മീന്‍ കറി വച്ചാല്‍ വാല് ഒക്കെ ആണുങ്ങക്ക് റിസര്‍വ് ചെയ്തിട്ടുള്ളതാണ്. കഷണം എനിക്കും പകുതി ചാറ് നിനക്കും…ചാറി മുക്കി നക്കിയാ മതി.

അതിനു പരിശീലിപ്പിക്കാനായിട്ട് അമ്മമാര് പെണ്‍കുട്ടികള്‍ക്ക് പൊരിച്ച മീനിന്റെ കഷണം കൊടുക്കാതിരിക്കുന്നതും നന്നായിരിക്കും…ചില അവളുമാര് അതോണ്ട് പോയി ഫെമിനിച്ചികളായെന്ന് വരും…

നെവര്‍ മൈന്‍ഡ്..എല്ലാ വീട്ടിലും കാണുമല്ലോ തലച്ചോറ് ഉപയോഗിക്കണമെന്ന് വാശി പിടിക്കുന്ന ഒരെണ്ണം..

ഒന്നും ഇഷ്ടല്യാ ന്ന് പറയുന്നത് എനിക്ക് ഇഷ്ടല്യാ… സ്വന്തായിട്ട് ഇഷ്ടങ്ങളും സ്വാതന്ത്ര്യങ്ങളും ഒക്കെ നിങ്ങക്കുണ്ടെന്ന് ആരാ പറഞ്ഞേ?

ഞാനും അപ്പനും പിന്നെ ആങ്ങളയും അടങ്ങുന്ന ഒരു ട്രസ്റ്റ് തീരുമാനിക്കുന്ന സ്വാതന്ത്ര്യങ്ങളും ഇഷ്ടങ്ങളുമൊക്കെയേ ഉള്ളൂ.

അല്ലെങ്കില്‍ അത്രേ പാടുള്ളൂ..

അച്ചടക്കം അറിയില്ലെങ്കില്‍ അറിയാല്ലോ…അത് ഞങ്ങള് പഠിപ്പിക്കും..

ഇങ്ങനെയൊക്കെ ചെയ്താല്‍ നമുക്ക് ഈ ഡിവോഴ്‌സിന്റെയൊക്കെ എണ്ണം കുറയ്ക്കാം..

എണ്ണം പിന്നേം കുറയ്ക്കാന്‍ വഴിയുണ്ട്. കല്യാണത്തിനു മുമ്പ് അമ്മായിയമ്മയോട് ഉപദേശം ചോദിച്ചിട്ട് ഈ ജാതി ഉപദേശമാണെങ്കില്‍ നൈസായിട്ട് ഓടിത്തള്ളിക്കോ…

രണ്ട് കൊല്ലം മുന്‍പത്തെ പ്രോഗ്രാമാണ്. എന്ത്യേ ഇത്രയും കാണാന്‍ വൈകിയതെന്നാണ് ഇപ്പൊ ആലോചിച്ചോണ്ടിരിക്കുന്നത്..

എല്ലാ വീട്ടിലും ഈ ഉപദേശങ്ങള്‍ പ്രിന്റെടുത്ത് സൂക്ഷിക്കുന്നത് വളരെ ഉചിതമായിരിക്കും

Exit mobile version