വാതില്‍ അടക്കാതെ ബസ് കുതിച്ച് പാഞ്ഞു, യാത്രക്കാരി തെറിച്ച് റോഡിലേക്ക്, പരിക്കേറ്റ വയോധികയെ ആശുപത്രിയിലെത്തിക്കാന്‍ ബസ് ജീവനക്കാര്‍ വിസമ്മതിച്ചെന്ന് നാട്ടുകാര്‍

കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും യാത്രക്കാരി തെറിച്ച് റോഡിലേക്ക് വീണു. ഞീഴൂര്‍ പാറശേരി വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെ ഭാര്യ അമ്മിണിയമ്മ (70)യാണ് ബസ്സില്‍ നിന്നും വീണത്. സാരമായി പരിക്കേറ്റ അമ്മിണിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു.

ബുധനാഴ്ച 12.30ന് പാലകര ഞീഴൂര്‍ റോഡില്‍ പിഎല്‍സി ഫാക്ടറിക്കു സമീപം വളവിലാണ് അപകടം. എഴുമാന്തുരുത്ത് കുറവിലങ്ങാട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സാറാ മരിയ ബസില്‍ നിന്നാണു അമ്മിണി വീണത്. ബസിന്റെ മുന്‍ വാതിലിന് എതിര്‍വശത്തുള്ള സീറ്റിലായിരുന്നു അമ്മിണിയമ്മ .

വാതില്‍ അടച്ചിരുന്നില്ലെന്നു അമ്മിണിയമ്മയ്ക്ക് ഒപ്പമുണ്ടായിരുന്ന കൊച്ചുമകള്‍ ഗൗരി ശങ്കരി പറഞ്ഞു. ഡ്രൈവര്‍ ബ്രേക്കിട്ടതോടെ അമ്മിണിയമ്മ തെറിച്ച് വാതിലിലൂടെ റോഡിലേക്ക് വീഴുകയായിരുന്നു. സാരമായി പരുക്കേറ്റ ഇവരെ നാട്ടുകാര്‍ മുട്ടുചിറ എച്ച്ജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രിയിലെത്തിക്കാന്‍ ജീവനക്കാര്‍ ആദ്യം വിസമ്മതിച്ചതായി നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ വിവരം ലഭിച്ചിട്ടുണ്ടെന്നും കേസെടുത്തിട്ടില്ലെന്നും കടുത്തുരുത്തി പൊലീസ് അറിയിച്ചു.

Exit mobile version