ചിറക് വിരിച്ച് കണ്ണൂര്‍; വിമാനത്താവളം ഇന്ന് നാടിന് സമര്‍പ്പിക്കും; ആദ്യ വിമാനം അബുദാബിയിലേക്ക്

രാവിലെ പത്തിനാണ് ഉദ്ഘാടന ചടങ്ങ്. ഒമ്പതരയ്ക്ക് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം 9.55ന് ഇരുവരും ചേര്‍ന്ന് വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും.

കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം ഇന്ന് പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്നാണ് വിമാനത്താവളം ഉദ്ഘാടനം നിര്‍വ്വഹിക്കുക. രാവിലെ പത്തിനാണ് ഉദ്ഘാടന ചടങ്ങ്. ഒമ്പതരയ്ക്ക് ഡിപ്പാര്‍ച്ചര്‍ ഹാളില്‍ നിലവിളക്ക് കൊളുത്തിയ ശേഷം 9.55ന് ഇരുവരും ചേര്‍ന്ന് വിമാനം ഫ്‌ലാഗ് ഓഫ് ചെയ്യും.

മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മന്‍ചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തില്‍ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാര്‍ച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വിമാനത്താവളത്തിലും പരിസരത്തും പോലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂരില്‍ നിന്ന് അബുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ്. ഇന്ന് രാവിലെ പത്തിന് പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും.

തുടര്‍ന്നുളള ദിവസങ്ങളില്‍ ഈ വിമാനം രാവിലെ ഒന്‍പതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാര്‍ജ, റിയാദ് എന്നിവടങ്ങളിലേക്കും എയര്‍ ഇന്ത്യ സര്‍വ്വീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സര്‍വ്വീസും ആരംഭിക്കും.

തുടക്കത്തില്‍ ആഴ്ച്ചയില്‍ നാല് ദിവസമുളള ഷാര്‍ജ സര്‍വ്വീസ് പിന്നീട് ദിവസേനയാക്കാനും എയര്‍ ഇന്ത്യയ്ക്ക് പദ്ധതിയുണ്ട്. അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സര്‍വ്വീസ് നടത്താന്‍ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.

Exit mobile version