ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുമ്പ് എന്റെ ഭാഗം കൂടി കേള്‍ക്കണം; ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ വീണ്ടും ഗുരുതര ആരോപണവുമായി വിജയ് പി നായര്‍

കൊച്ചി: സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ച വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ജാമ്യാപേക്ഷയില്‍ തീരുമാനം എടുക്കും മുമ്പ് തന്റെ ഭാഗം കേള്‍ക്കണം എന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് വിജയ്.പി.നായര്‍.

സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് വിജയ് പി നായര്‍ പറയുന്നു. തന്റെ ലാപ്‌ടോപ്പും ഫോണും ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും ബലം പ്രയോഗിച്ച് എടുത്തു കൊണ്ടു പോയതാണെന്ന് വിജയ് പി. നായരുടെ ഹര്‍ജിയില്‍ പറയുന്നു.

താന്‍ സ്വമേധയാ ലാപ്‌ടോപ് നല്‍കിയെന്ന വാദം ശരിയല്ല. ഭാഗ്യലക്ഷ്മിയും കൂട്ടരും തന്റെ താമസ സ്ഥലത്ത് അതിക്രമിച്ചു കയറിയാണ് തന്നെ കൈയ്യേറ്റം ചെയ്തത്. മനപൂര്‍വം നിയമം കയ്യിലെടുക്കുന്ന നടപടിയാണ് ഭാഗ്യലക്ഷ്മിയുടെയും സുഹൃത്തുക്കളുടെയും ഭാഗത്തു നിന്നുണ്ടായതെന്നും വിജയ് പി.നായരുടെ ഹര്‍ജിയില്‍ പറയുന്നു.

ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വെള്ളിയാഴ്ചയാണ് വിധി പറയുക. അതിനിടെയാണ് ഭാഗ്യലക്ഷ്മിക്കും കൂട്ടര്‍ക്കുമെതിരെ ഗുരുതര ആരോപണവുമായി വിജയ് പി. നായര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

Exit mobile version