മുഖത്ത് മാസ്‌ക് ഉണ്ടായിരുന്നെങ്കിലും വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ല; ആശുപത്രിയുടെ വാദം തെറ്റ്: വെളിപ്പെടുത്തലുമായി ഡോ. നജ്മ

doctor najma | Big news live

കൊച്ചി: കൊവിഡ് കെയർ സെന്ററായ കളമശ്ശേരി മെഡിക്കൽ കോളേജിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഹാരിസ് എന്ന രോഗി മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. മുഖത്ത് മാസ്‌ക്കുണ്ടായിരുന്നെങ്കിലും വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ലെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലെ ഡോക്ടർ നജ്മ പറഞ്ഞു. രോഗിയുടെ മുഖത്ത് മാസ്‌ക് വെച്ചിരുന്നെങ്കിലും വെന്റിലേറ്റർ ഘടിപ്പിച്ചിരുന്നില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും ഡോക്ടർ നജ്മ പറയുന്നു. മുതിർന്ന ഡോക്ടർമാരോട് ഇക്കാര്യം റിപ്പോർട്ട് ചെയ്തപ്പോൾ പ്രശ്‌നമാക്കേണ്ട എന്നാണ് അദ്ദേഹത്തിന് ലഭിച്ച മറുപടിയെന്നും നജ്മ ആരോപിച്ചു.

ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളേജ് നൽകിയ വിശദീകരണം ശരിയല്ലെന്നും നജ്മ പറയുന്നു. കാമറ ഉള്ളതിനാൽ നിലവിൽ കൂടുതൽ ശ്രദ്ധിക്കുന്നുണ്ടെന്നും ഡോക്ടർമാരും നഴ്‌സുമാരും ഉൾപ്പെടെയുള്ളവർ വളരെ നന്നായി ജോലിചെയ്യുന്നുണ്ടെന്നും എന്നാൽ ഒറ്റപ്പെട്ട സംഭവമുണ്ടാകാറുണ്ടെന്നും ഡോക്ടർ നജ്മ പറയുന്നു.

നേരത്തെ, രോഗിക്ക് ഘടിപ്പിച്ച ട്യൂബിങ് ശരിയാകാത്തത് മൂലമാണ് രോഗി മരിച്ചതെന്ന് മെഡിക്കൽ കോളേജിലെ നഴ്‌സിങ്ങ് ഓഫീസറുടെ പേരിലുള്ള ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഈ സംഭവം വിവാദമായതോടെ നഴസിങ്ങ് ഓഫീസറെ അന്വേഷണ വിധേയമായി സസ്‌പെന്റും ചെയ്തിരുന്നു.

ഈ വോയിസ് ക്ലിപ്പ് സത്യമാണ്. സമാനമായ സാഹചര്യം തന്റെ ഡ്യൂട്ടി ടൈമിലും ഉണ്ടായിട്ടുണ്ട്. ഇക്കാര്യങ്ങൾ രേഖാമൂലം പരാതിപ്പെട്ടിട്ടില്ലെന്നും എന്നാൽ വാക്കാൽ പരാതി നൽകിയിരുന്നുവെന്നും ഡോക്ടർ നജ്മ പറഞ്ഞു. ഇതിനുശേഷം പരാതികൾ പരിഹരിക്കപ്പെട്ടിരുന്നുവെന്നും നജ്മ പറയുന്നു.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ ഒരു സംഭവം ഉണ്ടായപ്പോൾ അത് തിരുത്തുകയോ പരിഹാരം കാണുകയോ ചെയ്യാതെ എല്ലാം നഴ്‌സിന്റെ തലയിൽ ചുമത്തി അവരെ സസ്‌പെന്റ് ചെയ്തപ്പോഴാണ് തനിക്ക് ഈ വിഷയത്തിൽ പ്രതികരിക്കണമെന്ന് തോന്നിയതെന്നും ഡോക്ടർ പറയുന്നു.

Exit mobile version