കൊല്ലം:സീരിയൽ നടി ലക്ഷ്മി പ്രമോദിനും ഭർത്താവിനും ഭർതൃമാതാവിനും മുൻകൂർ ജാമ്യം. കൊട്ടിയം സ്വദേശിനി റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിലാണ് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി മൂവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. ലക്ഷ്മി പ്രമോദിനൊപ്പം ഭർത്താവ് അസറുദ്ദീൻ, ഭർതൃമാതാവ് ആരിഫാബീവി എന്നിവരാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.
അതേസമയം, ഇവർക്ക് ജാമ്യം നൽകരുതെന്ന് ക്രൈംബ്രാഞ്ചിന് വേണ്ടി ഹാജരായ പ്രോസിക്യൂട്ടർ നേരത്തെ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ജാമ്യാപേക്ഷയിൽ വിധി പറയാനായി മാറ്റിവെയ്ക്കുകയായിരുന്നു.
റംസിയുടെ ആത്മഹത്യയിൽ സീരിയൽ നടി ലക്ഷ്മി പ്രമോദ്, അസറുദ്ദീൻ, ആരിഫാബീവി എന്നിവരെ പ്രതി ചേർക്കണമെന്ന് റംസിയുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മൂവരും മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചത്. എസ്പി കെജി സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.