സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ല, അനാവശ്യമായി പുറത്തിറങ്ങരുത്, സ്വകാര്യ വാഹനങ്ങളില്‍ 5 പേര്‍ മാത്രം; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗവ്യാപന സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതില്‍ കേന്ദ്രം മാര്‍ഗനിര്‍ദേശം ഇറക്കിയിട്ടുണ്ടെങ്കിലും രോഗവ്യാപന സാഹചര്യത്തില്‍ ഇളവ് നല്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നിരോധനാജ്ഞ കര്‍ക്കശമായി നടപ്പാക്കും. ഇതിനോട് ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വകാര്യ വാഹനങ്ങളില്‍ 5 പേരില്‍ കൂടുതല്‍ പേര്‍ യാത്രചെയ്യരുത്. പൊതുഗതാഗതത്തിനുള്ള വാഹനങ്ങളില്‍ യാത്രക്കാരും ജീവനക്കാരും കോവിഡ് സുരക്ഷ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണ്.

ആരാധനാലയങ്ങളില്‍ പരമാവധി 20 പേര്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ചെറിയ ആരാധനാലയങ്ങളാണെങ്കില്‍ എണ്ണം അതിനനുസരിച്ച് കുറക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വളരെ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നത് ജനങ്ങള്‍ ഒഴിവാക്കണം.

ഒക്ടോബര്‍ 2നു മുമ്പ് തീയ്യതി തീരുമാനിച്ച പരീക്ഷകള്‍ നടത്തുന്നതിന് വിലക്കില്ല. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയ്‌ക്കെത്താം, എന്നാല്‍ ഒപ്പം എത്തുന്ന മാതാപിതാക്കളെ പരീക്ഷ കേന്ദ്രത്തിനടുത്ത് നില്‍ക്കാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഫാക്ടറികള്‍ക്കും മറ്റ് നിര്‍മ്മാണ സ്ഥാപനങ്ങള്‍ക്കും ജോലിക്കാരെ മുഴുവനായും വിനിയോഗിക്കാവുന്നതാണ്. അവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version