രാജകുമാരന്‍ ഉത്തര്‍പ്രദേശില്‍ നിന്നിറങ്ങി വയനാട്ടില്‍ സ്വന്തം മണ്ഡലം നോക്കാന്‍ എഴുന്നള്ളണം; രാഹുല്‍ ഗാന്ധിക്കെതിരെ തുറന്നടിച്ച് ശോഭ സുരേന്ദ്രന്‍

കോഴിക്കോട്: ഹത്രാസിലെ ദളിത് പെണ്‍കുട്ടിയുടെ മരണം യുപിയിലെ ബിജെപി സര്‍ക്കാരിന് എതിരെ വന്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുകയാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയുടേയും പ്രിയങ്ക ഗാന്ധിയുടേയും ഹത്രാസ് സന്ദര്‍ശനം പാര്‍ട്ടിക്ക് വലിയ കോണ്‍ഗ്രസ് നട്ടമാണുണ്ടായിരിക്കുന്നതെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

ഈ ദളിത് സംരക്ഷകന്‍ എന്നത് രാഹുല്‍ ഗാന്ധിക്ക് ചേരാത്ത വേഷമാണ് എന്ന് പരിഹസിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു. കയറിക്കിടക്കാന്‍ കൂരയില്ലാതെ കഷ്ടപ്പാടുകള്‍ അനുഭവിക്കുന്ന മനുഷ്യര്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലുണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെ രാഹുലിനെതിരെ തുറന്നടിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശോഭാ സുരേന്ദ്രന്‍. ഈ കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചാം തിയതി രാഹുല്‍ ഗാന്ധിയുടെ വയനാട് മണ്ഡലത്തില്‍ അറുപത്തിരണ്ടു വയസ്സുള്ള വിശ്വനാഥന്‍ എന്നയാള്‍ മരിച്ചിരുന്നുവെന്നും ഒരു വീടെന്ന മോഹം നടക്കാതെ വന്നതോടെയാണ് വിശ്വനാഥന്‍ ജീവിതമവസാനിപ്പിച്ചതെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

അഞ്ച് ദിവസം കഴിഞ്ഞാണ് മരണവിവരം പുറംലോകം അറിയുന്നതെന്നും ഉത്തര്‍ പ്രദേശില്‍ അല്ലാത്തതിനാല്‍ വാര്‍ത്തയായില്ലെന്നും ശോഭ സുരേന്ദ്രന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അവിടുത്തെ എം പിയുടെ പേര് രാഹുല്‍ ഗാന്ധി എന്നാണെന്നും ഉത്തര്‍പ്രദേശില്‍ നിന്ന് ഒന്നിറങ്ങി ഈ വയനാട്ടില്‍ സ്വന്തം മണ്ഡലം നോക്കാന്‍ രാജകുമാരന്‍ എഴുന്നള്ളേണ്ടിയിരിക്കുന്നുവെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

Exit mobile version