ഇത് സിപിഎം സ്വാധീനം ഇല്ലാതാക്കാൻ ശ്രമം: മന്ത്രി എസി മൊയ്തീൻ

തൃശ്ശൂർ: ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി പിയു സനൂപി(36)നെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്തിന്റെ പേരിലെന്ന് സൂചന. സനൂപിന്റേത് രാഷ്ട്രീയക്കൊലയെന്ന് മന്ത്രി എസി മൊയ്തീൻ പ്രതികരിച്ചു. രാഷ്ട്രീയമല്ലാതെ മറ്റു കാരണങ്ങളില്ല. സിപിഎം സ്വാധീനം ഇല്ലാതാക്കാനാണ് അക്രമികളുടെ ശ്രമം. ആർഎസ്എസ്, ബജ്‌റംഗ്ദൾ ബന്ധമുള്ളവരാണ് പ്രതികളെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി പതിനൊന്നോടെ എരുമപ്പെട്ടി ഇയ്യാൽ ചിറ്റിലങ്ങാട്ടാണ് സനൂപ് കൊല്ലപ്പെട്ടത്. സുഹൃത്തിനെ ചിറ്റിലങ്ങാട് എത്തിച്ച് സനൂപും സംഘവും തിരിച്ചുവരുമ്പോഴായിരുന്നു ആക്രമണം. സനൂപ് സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

എട്ടോളം ബജ്‌റംഗ്ദൾ പ്രവർത്തകർ പതിയിരുന്ന് വാളും കത്തിയുമായി ആക്രമിക്കുകയായിരുന്നെന്ന് സിപിഎം അറിയിച്ചു. പരുക്കേറ്റ 3 സിപിഎം പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിപിൻ, ജിത്തു, അഭിജിത്ത് എന്നിവർക്കാണ് പരുക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. സംഭവത്തിൽ ഉൾപ്പെട്ടവർ സഞ്ചരിച്ചതെന്നു കരുതുന്ന കാർ താലൂക്ക് ആശുപത്രിയിൽ പോലീസ് കണ്ടെത്തി.

Exit mobile version