കൊച്ചി: പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സർക്കാരിന് സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെ ന്യായീകരണവുമായി മുൻ പൊതുമരാമത്ത് മന്ത്രി വികെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ. പാലം പുതുക്കി പണിയാനുള്ള സുപ്രീംകോടതി വിധി സംബന്ധിച്ച് വലിയ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മേൽപാലം മാത്രം പൊളിച്ചു പണിയാനാണ് കോടതി അനുമതി നൽകിയതെന്നാണ് അറിഞ്ഞത്. സുപ്രീംകോടതി വിധിയുടെ പകർപ്പ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്രമക്കേട് നടന്നാലും ഇല്ലെങ്കിലും തകരാർ സംഭവിക്കാറുണ്ട്. തകരാർ കണ്ടുപിടിച്ചാൽ കരാറുകാരൻ തന്നെ അത് പരിഹരിക്കണം. അതിനുള്ള വ്യവസ്ഥ കരാറിലുണ്ട്. ഇക്കാര്യത്തിൽ സർക്കാറിന് നഷ്ടമുണ്ടാവില്ലെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
അഴിമതി കേസിൽ വിജിലൻസ് അന്വേഷണം നടക്കുകയാണ്. തന്റെ കൈകൾ ശുദ്ധമാണ്. തന്നെ കുരുക്കിലാക്കാൻ ശ്രമം നടന്നുവെന്നും സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും ഇബ്രാഹിംകുഞ്ഞ് മാധ്യമങ്ങളോട് പറഞ്ഞു.