മക്കളെ ഓർത്ത് എല്ലാം സഹിച്ചു; ഒടുവിൽ

കാസർകോട്: പുല്ലൂരിലെ വീട്ടിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നിൽ ഭർതൃവീട്ടുകാരെന്ന് പരാതി. ഭർതൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടർന്ന് ചട്ടഞ്ചാൽ സ്വദേശിനി റംസീന ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ബന്ധുക്കൾ പരാതി നൽകിയിരിക്കുന്നത്. വിവാഹത്തിന് ശേഷം കൂടുതൽ പണവും സ്വർണ്ണവും ചോദിച്ച് റംസീന നിരന്തരം പീഡനം നേരിട്ടിരുന്നു.

റംസീനയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭർത്താവിന്റെ പിതാവ് മർദിച്ചതായി ആത്മഹത്യചെയ്യുന്നതിന്റെ തലേദിവസം റംസീന വീട്ടിൽ വിളിച്ചു പറഞ്ഞിരുന്നു. ഇതോടെ മരണത്തിൽ ഭർതൃ കുടുംബം പ്രതിസ്ഥാനത്തായിരിക്കുകയാണ്. ഭർത്താവ് ഷുക്കൂർ വിദേശത്ത് പോയതിന് ശേഷമാണ് യുവതിക്ക് മാനസിക സമ്മർദം വർധിച്ചത്.

മൂന്ന് സഹോദരങ്ങളാണ് റംസീനയ്ക്കുള്ളത്. രണ്ട് കുട്ടികളുടെ അമ്മയുമാണ് ഇരുപത്തിയേഴുകാരിയായ റംസീന. ഏഴ് വർഷങ്ങൾക്ക് മുമ്പാണ് പുല്ലൂർ ഉദയനഗർ സ്വദേശി ഷുക്കൂറുമായുള്ള വിവാഹം. വിവാഹത്തിന് ശേഷം ഭർത്താവിന്റെ പിതാവും സഹോദരിമാരും ചേർന്ന് സ്ത്രീധനത്തെച്ചൊല്ലി കലഹിക്കുമായിരുന്നുവെന്ന് റംസീന പരാതിപ്പെട്ടിരുന്നു. ഇവരുടെ ഉപദ്രവം സഹിക്കാതെ വരുമ്പോൾ പലതവണ സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും വീണ്ടും കുട്ടികളെയും ഭർത്താവിനെയും ഓർത്ത് ഭർതൃഗൃഹത്തിലേക്ക് തന്നെ മടങ്ങുകയായിരുന്നു യുവതി.

അതേസമയം, സ്ത്രീധനത്തെ ചൊല്ലിയുള്ള ഭർതൃവീട്ടുകാരുടെ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന ബന്ധുക്കളുടെ പരാതിയിൽ അമ്പലത്തറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റംസീനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സംസ്‌കരിച്ചു.

Exit mobile version